ചൈന്നൈയില്‍ ജലക്ഷാമം രൂക്ഷം; ട്രെയിനില്‍ വെള്ളമെത്തിക്കാമെന്ന് കേരളം, വേണ്ടെന്ന് തമിഴ്‌നാട്

തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്നാണു കേരളം അറിയിച്ചിരുന്നത്

Update: 2019-06-21 02:54 GMT

ചെന്നൈ: ജലക്ഷാമം രൂക്ഷമായ ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ട്രെയിനില്‍ വെള്ളമെത്തിക്കാമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ നിരസിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ചെന്നൈ നഗരവാസികള്‍ ദുരിതമനുഭവിക്കുന്നതായും തൊഴിലാളികളും മറ്റും സ്വദേശത്തേക്ക് തിരിച്ചുപോവുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് സഹായഹസ്തവുമായി ട്രെയിന്‍ മാര്‍ഗം കുടിവെള്ളം എത്തിച്ചുനല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം തമിഴ്‌നാട് സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ആവശ്യമില്ലെന്നു പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫിസ് നിരസിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്നാണു കേരളം അറിയിച്ചിരുന്നത്. അതേസമയം, കേരളത്തിന്റെ വാഗ്ദാനം സ്വീകരിക്കണമെന്നും ബുദ്ധിമുട്ടുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സഹായം വാഗ്ദാനം ചെയ്ത കേരള മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു. അതേസമയം, ചെന്നൈയില്‍ ദിനംപ്രതി 525 എംഎല്‍ഡി വെള്ളം ആവശ്യമാണെന്നും കേരളം രണ്ട് എംഎല്‍ഡി വെള്ളം ദിനംപ്രതി നല്‍കാമെന്ന കേരളസര്‍ക്കാരിന്റെ വാഗ്ദാനം ഏറെ സഹായകമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസ് പി വേലുമണി പ്രസ്താവനയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി വാഗ്ദാനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

     

    ദിവസങ്ങളായി കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ് ചെന്നൈ നിവാസികള്‍. ഐടി പ്രഫഷനല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതുകാരണം ഓഫിസുകളിലെത്താതെ വീടുകളില്‍ നിന്ന് ജോലി ചെയ്യുന്നതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. കാര്‍ഷികമേഖലയെയും വരള്‍ച്ച രൂക്ഷമായി ബാധിച്ചിട്ടുണ്ട്. പ്രധാന റിസര്‍വോയറുകളിലെല്ലാം കടുത്ത ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ 40 ശതമാനത്തോളം കുടിവെള്ള വിതരണം റദ്ദാക്കിയിരിക്കുകയാണ്. ജലവിതാരം വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ജനങ്ങളും ഐടി കമ്പനികളും പഞ്ചനക്ഷത്ര ഹോട്ടലുകളും കടുത്ത പ്രതിസന്ധിയിലാണ്. ചെന്നൈ നഗരത്തില്‍ മാത്രം 800 മില്ല്യണ്‍ വെള്ളമാണ് ദിനംപ്രതി വേണ്ടത്. എന്നാല്‍ 525 മില്ല്യണ്‍ മാത്രമാണ് വിതരണം ചെയ്യുന്നത്.



Tags: