പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; ഗവര്‍ണര്‍ ഒപ്പിടാത്ത ഓര്‍ഡിനന്‍സുകള്‍ ചര്‍ച്ചയക്ക്

Update: 2022-08-22 01:44 GMT

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും. ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് 11 ഓര്‍ഡിനന്‍സുകള്‍ റദ്ദാക്കപ്പെട്ട അസാധാരണ സാഹചര്യത്തിലാണ് നിയമ നിര്‍മാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്. നിലവിലെ ലിസ്റ്റില്‍ ഇല്ലെങ്കിലും ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കല്‍, സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ നിയമ ഭേദഗതികള്‍ നിയമസഭയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരങ്ങള്‍.

ഇതിനെതിരെ സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തനാണ് പ്രതിപക്ഷ നീക്കം. നിയമ നിര്‍മ്മാണത്തിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സഭ സമ്മേളിക്കുമെന്നായിരുന്നു നേരത്തെ ഉള്ള ധാരണ. അസാധാരണ സ്ഥിതി കണക്കിലെടുത്താണ് സഭാ സമ്മേളനം നേരത്തെ ആക്കേണ്ടി വന്നത്.

സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും ആദ്യ ദിനം. ഇന്ന് മറ്റു നടപടിക്രമങ്ങള്‍ ഉണ്ടാവില്ല. അതേസമയം, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഇന്നലെ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉയര്‍ത്തിയത്.

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ക്രിമിനലെന്ന് വിശേഷിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഭരണഘടനാ പദവി വഹിക്കുന്നയാളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതെന്നും ഗവര്‍ണര്‍ വിവാദങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയാണെന്നും സര്‍വകലാശാലാ നിയമങ്ങള്‍ പൂര്‍ണമായി ഗവര്‍ണര്‍ മനസ്സിലാക്കിയില്ലെന്നും സിന്‍ഡിക്കേറ്റ് കുറ്റപ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയാണ് വിസിക്കെതിരായ വ്യക്തിപരമായ അധിക്ഷേപമെന്നും സിന്‍ഡിക്കേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Tags:    

Similar News