കരീം മുസ്‌ല്യാര്‍ വീണ്ടും ആശുപത്രിയില്‍; അക്രമികള്‍ മനസ്സില്‍ വിഷമുള്ളവരെന്ന് രാഹുല്‍ ഈശ്വര്‍ (വീഡിയോ)

'സാമൂഹിക വിരുദ്ധമായ, ദേശവിരുദ്ധമായ അക്രമമാണ്. അയ്യപ്പന് വേണ്ടിയോ, ശബരിമലക്ക് വേണ്ടിയോ അല്ല. അത് മനസ്സില്‍ വിഷം ഉള്ളവര്‍ മാത്രം ചെയ്യുന്നതാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അവര്‍ക്ക് മതത്തിന്റേയോ വിശ്വാസത്തിന്റേയോ പരിരക്ഷ ലഭിക്കരുത്.' രാഹുല്‍ ഈശ്വാര്‍ കൂട്ടിച്ചേര്‍ത്തു.

Update: 2019-02-25 06:43 GMT

കാസര്‍ഗോഡ്: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടന്ന സംഘപരിവാര്‍ ഹാര്‍ത്താലില്‍ സംഘപരിവാര്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബായാര്‍ ഇമാം കരീം മുസ്‌ല്യാരെ വീണ്ടും മംഗലാപുരം യൂനിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റിരുന്ന അദ്ദേഹത്തിന് അണുബാധ കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ എത്തിച്ചത്. ശസ്ത്രക്രിയകള്‍ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു കരീം മുസ്‌ല്യാരുടെ നില വീണ്ടും ഗുരുതരമായകുകയായിരുന്നു. തുടര്‍ന്ന് അഞ്ച് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ആന്തരികാവയവങ്ങള്‍ സ്‌കാനിങ്ങ് ഉള്‍പ്പടെയുള്ള പരിശോധന നടത്തിയതായും മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ തേജസ് ന്യൂസിനോട് പറഞ്ഞു.

Full View

അതിനിടെ, ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരീം മുസ്‌ല്യാരെ അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ സന്ദര്‍ശിച്ചു. മനസ്സില്‍ വിഷമുള്ളവരാണ് കരീം മുസ് ല്യാരെ അക്രമിച്ചതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമലയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് ആക്രമിക്കപ്പെട്ടത്. മദ്‌റസയില്‍ നിന്ന് പോകുകയായിരുന്നു കരീം മുസ്‌ല്യാരെ യാതൊരു പ്രകോപനവുമില്ലാതെ സാമൂഹിക വിരുദ്ധര്‍ ആക്രമിക്കുകയായിരുന്നു.ഇതില്‍ ദൈവീകതയോ മതമോ നന്മയോ ഒന്നും ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

'സാമൂഹിക വിരുദ്ധമായ, ദേശവിരുദ്ധമായ അക്രമമാണ്. അയ്യപ്പന് വേണ്ടിയോ, ശബരിമലക്ക് വേണ്ടിയോ അല്ല. അത് മനസ്സില്‍ വിഷം ഉള്ളവര്‍ മാത്രം ചെയ്യുന്നതാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അവര്‍ക്ക് മതത്തിന്റേയോ വിശ്വാസത്തിന്റേയോ പരിരക്ഷ ലഭിക്കരുത്.' രാഹുല്‍ ഈശ്വാര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരി മൂന്നിന് സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലാണ് കരീം മുസ്‌ല്യാര്‍ക്കെതിരേ വധശ്രമമുണ്ടായത്. ശബരിമല വിഷയവുമായി യാതൊരു ബന്ധമില്ലാത്ത കരീം മുസ്‌ല്യാരെ ആര്‍എസ്എസ്സുകാര്‍ വധിക്കാന്‍ ശ്രമിച്ചത് നിയമസഭയില്‍ പോലും ചര്‍ച്ചക്കിടയാക്കിയിരുന്നു. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ബോധ പൂര്‍വ്വമുള്ള ആക്രമണങ്ങളാണ് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നടന്നതെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നു. ആര്‍എസ്എസ്സിന്റെ കലാപ ശ്രമം തിരിച്ചറിഞ്ഞിട്ടും പോലിസ് നടപടി കാര്യക്ഷമമാക്കാത്തത് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന പ്രതിപക്ഷ ആവശ്യവും നിരാകരിക്കപ്പെട്ടു. കരീം മുസ്‌ല്യാര്‍ക്ക് ആര്‍എസ്എസ്സുകാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സംഭവത്തെ കുറിച്ച് പരിശോധിച്ച് തീരുമാനം എടുക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

Tags:    

Similar News