ബൊമ്മയ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരില്ല; യദിയൂരപ്പയുടെ മകന്‍ പുറത്ത്

മകന്‍ ബി വൈ വിജേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം തള്ളിയാണ് മന്ത്രി സഭാ വികസനം നടന്നത്.

Update: 2021-08-04 10:14 GMT

ബംഗളൂരു: ബി എസ് യെദിയൂരപ്പ ഉയര്‍ത്തിയ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്റെ ഇളയ മകനും ബിജെപി വൈസ് പ്രസിഡന്റുമായ ബി വൈ വിജയേന്ദ്രയെ ഉള്‍പ്പെടുത്താതെ കര്‍ണാടകയില്‍ മന്ത്രിസഭാ വികസിപ്പിച്ചു.

ബസവരാജ് ബൊമ്മയ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരില്ല. എല്ലാ സമുദായങ്ങള്‍ക്കും യുവനേതൃത്വത്തിനും പരിഗണന നല്‍കിയാണ് മന്ത്രിസഭാ വികസിപ്പിച്ചത്. ഉച്ചയ്ക്ക് 2.15ന് രാജ്ഭവനില്‍ വച്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.

മകന്‍ ബി വൈ വിജേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം തള്ളിയാണ് മന്ത്രി സഭാ വികസനം നടന്നത്. വ്യക്തികേന്ദ്രീകൃതമല്ല പാര്‍ട്ടി അധിഷ്ഠിതമാകണം ഭരണമെന്ന കേന്ദ്ര നിലപാടാണ് വിജയേന്ദ്രയെ ഉപമുഖ്യമന്ത്രി കസേരയില്‍ നിന്ന് അകറ്റിയത്. വിവിധ സമുദായ നേതാക്കള്‍ക്കും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഉപമുഖ്യമന്ത്രിമാര്‍ വേണ്ടെന്നാണ് കേന്ദ്രം നിര്‍ദേശിക്കുകയായിരുന്നു. നിര്‍ണായക വോട്ട് ബാങ്കായ ലിംഗായയത്ത് വിഭാഗത്തില്‍നിന്നു എട്ടു പേരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ദളിനും കോണ്‍ഗ്രസിനും സ്വാധീനമുള്ള വൊക്കലിംഗ സമുദായത്തില്‍ നിന്ന് ഏഴ് മന്ത്രിമാരെയും ഉള്‍പ്പെടുത്തിയാണ് 29 അംഗ മന്ത്രിസഭ രൂപീകരിച്ചത്.

അതേസമയം, വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധിച്ചു.സഖ്യസര്‍ക്കാരിനെ വീഴ്ത്തി കൂറുമാറിയെത്തിയ 17 പേരില്‍ 9 പേര്‍ക്കും മന്ത്രി സ്ഥാനം നല്‍കിയിട്ടുണ്ട്.

Tags:    

Similar News