കരിപ്പൂര്‍ സ്വര്‍ണക്കടത്ത്:അര്‍ജ്ജുന്‍ ആയങ്കിയെ തള്ളി ആകാശ് തില്ലങ്കേരി; കൊടി സുനിയെ ചോദ്യം ചെയ്യാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി കസ്റ്റംസ്

ഇന്നലെ 12 മണിക്കൂറോളം ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്തു.അര്‍ജ്ജുന്‍ ആയങ്കിയുടെ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നും പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്ന നിലവയിലുള്ള ബന്ധമാണ് അര്‍ജ്ജുന്‍ ആയങ്കിയുമായി ഉള്ളതെന്നും ചോദ്യം ചെയ്യലില്‍ ആകാശ് തില്ലങ്കേരി കസ്റ്റംസിനോട് വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം

Update: 2021-07-20 06:58 GMT

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന അര്‍ജ്ജുന്‍ ആയങ്കിയെ തള്ളി ആകാശ് തില്ലങ്കേരി.അര്‍ജ്ജുന്‍ ആയങ്കിയുടെ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നും പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്ന നിലവയിലുള്ള ബന്ധമാണ് അര്‍ജ്ജുന്‍ ആയങ്കിയുമായി ഉള്ളതെന്നും ചോദ്യം ചെയ്യലില്‍ ആകാശ് തില്ലങ്കേരി കസ്റ്റംസിനോട് വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.ഇന്നലെ 12 മണിക്കൂറോളം ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്തു.കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കുന്നതിനെക്കുറിച്ചും അറിവില്ലെന്നാണ് ഇയാള്‍ കസ്റ്റംസിനോട് പറഞ്ഞിരിക്കുന്നത്.തന്റെ പേരുപയോഗിച്ച് അര്‍ജ്ജുന്‍ ആയങ്കി ആരെയെങ്കിലും ഭീഷണിപ്പെടുത്തിയതായും അറിവില്ലെന്നും ആകാശ് തില്ലങ്കേരി കസ്റ്റംസിനോട് പറഞ്ഞു.

ചെയ്യാത്ത കുറ്റം താന്‍ ഏറ്റടുക്കില്ലെന്നും ആകാശ് തില്ലങ്കേരി കസ്റ്റംസിനോട് വ്യക്തമാക്കിയതായാണ് വിവരം. എന്നാല്‍ ആകാശ് തില്ലങ്കേരിയുടെ മൊഴി കസ്റ്റംസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നാണ് വിവരം.ആകാശ് തില്ലങ്കേരിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഇതിനു ശേഷം ആകാശ് തില്ലങ്കേരിയയെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.ഇതിനൊപ്പം ടി പി വധക്കേസില്‍ ജെയിലില്‍ കഴിയുന്ന കൊടി സുനിയെയും കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുകുകയാണ്.ഇതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം.

സ്വര്‍ണക്കടത്തിന് കൊടി സുനിയും മുഹമ്മദ് ഷാഫിയും എല്ലാ വിധ സംരക്ഷണവും നല്‍കുമെന്ന് അര്‍ജ്ജുന്‍ ആയങ്കി ഉറപ്പു നല്‍കിയിരുന്നതായി കേസില്‍ ആദ്യം അറസ്റ്റിലായ മുഹമ്മദ് ഷെഫീഖ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.സ്വര്‍ണക്കടത്ത്കാര്‍ക്ക് കൊടി സുനിയും മുഹമ്മദ് ഷാഫിയും സംരക്ഷകരായി നിന്നിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കസ്റ്റംസ് മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ പരിശോധന നടത്തി ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ അടക്കം പിടിച്ചെടുക്കുകയും ഷാഫിയെ കൊച്ചിയില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.ടിപി കേസിലെ പ്രതിയായ മുഹമ്മദ് ഷാഫി പരോളിലാണ് എന്നാല്‍ കൊടി സുനി ജെയിലിലാണ്. ഈ സാഹചര്യത്തിലാണ് കൊടി സുനിയെ ചോദ്യം ചെയ്യാന്‍ കസറ്റംസ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

Tags:    

Similar News