കണ്ണൂര്‍ വിസി വിവാദം;യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു

Update: 2021-12-14 08:45 GMT

കണ്ണൂര്‍: വിസി നിയമന വിവാദവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാന്‍സലറെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പോലിസ് മാര്‍ച്ച് സര്‍വകലാശാലയുടെ പ്രധാന കവാടത്തിന് മുന്നില്‍ ബാരിക്കേഡ് കെട്ടി തടഞ്ഞു.ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ പോലിസ് ലാത്തി വീശി. സര്‍വകലാശാലയ്ക്ക് പുറത്ത് 'കമ്മ്യൂണിസ്റ്റ് പാഠശാല, പിണറായി വക' എന്ന ബാനര്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.

അതേസമയം, നിയമന വിവാദത്തില്‍ വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല. തന്റെ നിയമനം നിയമപരമല്ലെങ്കില്‍ എങ്ങനെ ഗവര്‍ണര്‍ ഒപ്പിട്ടുവെന്നാണ് ഗോപിനാഥ് രവീന്ദ്രന്‍ നേരത്തേ ഉയര്‍ത്തിയിരുന്ന ചോദ്യം. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അനധികൃതമായി ഇടപെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രി രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം ഉയര്‍ത്തി.

Tags:    

Similar News