'പ്രീതി ഞങ്ങളും പിന്‍വലിച്ചു'; ഗവര്‍ണറെ ശുംഭനെന്ന് വിളിച്ച് വിമര്‍ശിച്ച് കാനം

ലോകത്തിലെ എല്ലാ അധികാരങ്ങളും തന്റേതാണെന്ന് ഏതെങ്കിലുമൊരു ശുംഭന്‍ വിചാരിച്ചാല്‍ എന്തു ചെയ്യാന്‍ കഴിയുമെന്നും അങ്ങനെ തന്നെ ചിന്തിക്കട്ടെന്നുമായിരുന്നു കാനത്തിന്റെ പരിഹാസം. ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള പ്രീതി പിന്‍വലിച്ച ഗവര്‍ണറിന്മേലുള്ള പ്രീതി ഞങ്ങളും പിന്‍വലിച്ചുവെന്നും കാനം ആലപ്പുഴയില്‍ പറഞ്ഞു.

Update: 2022-10-27 16:32 GMT

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനോട് ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ശുംഭനെന്ന് വിശേഷിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോകത്തിലെ എല്ലാ അധികാരങ്ങളും തന്റേതാണെന്ന് ഏതെങ്കിലുമൊരു ശുംഭന്‍ വിചാരിച്ചാല്‍ എന്തു ചെയ്യാന്‍ കഴിയുമെന്നും അങ്ങനെ തന്നെ ചിന്തിക്കട്ടെന്നുമായിരുന്നു കാനത്തിന്റെ പരിഹാസം. ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള പ്രീതി പിന്‍വലിച്ച ഗവര്‍ണറിന്മേലുള്ള പ്രീതി ഞങ്ങളും പിന്‍വലിച്ചുവെന്നും കാനം ആലപ്പുഴയില്‍ പറഞ്ഞു.

സിപിഎമ്മിലും സിപിഐയിലും ഒഴിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചയാളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 9 പാര്‍ട്ടികളില്‍ മാറി മാറി കയറിയിറങ്ങി. ഇപ്പോള്‍ കേരളത്തില്‍ ഗവര്‍ണര്‍ കസേരയിലിരുന്ന് രാഷ്ട്രീയം കളിക്കുകയാണെന്നും കാനം രാജേന്ദ്രന്‍ പരിഹസിച്ചു.

ഗവര്‍ണര്‍ക്കെതിരേ ജനങ്ങള്‍ പ്രതിരോധം തീര്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു. ഫയലില്‍ ഒപ്പിടില്ല, ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞാല്‍ അത് കേരളത്തില്‍ വിലപ്പോവില്ല. ഗവര്‍ണറുടെ നിലപാടിനെതിരേ ജനങ്ങള്‍ അണിനിരക്കുന്ന കാഴ്ച കേരളം കാണാന്‍ പോകുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News