കെ സുരേന്ദ്രന്റെ പ്രസ്താവന നാക്കിന് എല്ലില്ലാത്ത വര്‍ഗീയവാദിയുടെ പുലമ്പല്‍: എച്ച് സലാം എംഎല്‍എ

.ലക്ഷണമൊത്ത ഒരു വര്‍ഗീയ വാദിയാണെന്ന് സുരേന്ദ്രന്‍ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തിയിരിക്കുകയാണെന്ന് എച്ച് സലാം പറഞ്ഞു.

Update: 2021-12-22 18:04 GMT

ആലപ്പുഴ: ആലപ്പുഴയിലെ നിഷ്ഠൂരമായ കൊലപാതകത്തെ മുന്‍നിര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം യഥാര്‍ത്ഥ പ്രതികളെ രക്ഷപെടുത്താനുള്ള നീക്കത്തിന്റെ തുടക്കമാണെന്ന് എച്ച് സലാം എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.രണ്ട് കൊലപാതകങ്ങളിലും ഉന്നതതല ഗൂഡാലോചനയുണ്ട് എന്ന വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് സിപിഎമ്മിനും പോലിസിനുമെതിരേ കെ സുരേന്ദ്രന്‍ പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്.വ്യക്തിപരമായി തനിക്കെതിരേയും പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. അന്വേഷണത്തെ വഴിതിരിക്കുവാന്‍ വേണ്ടിയുള്ള ഗൂഢ നീക്കമാണ് ഇപ്പോള്‍ സുരേന്ദ്രന്‍ നടത്തുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ വ്യക്തിപരമായി തനിക്കെതിരേ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം ശുദ്ധഅസംബന്ധമാണ്. എംഎല്‍എയായ ഞാനും സിപിഎമ്മും എസ്ഡിപിഐയെ സഹായിച്ചെന്ന തരത്തിലാണ് സുരേന്ദ്രന്റെ പ്രസ്താവന. അടിസ്ഥാനരഹിതമായ ആരോപണം തനിക്കെതിരെ ഉന്നയിച്ച് വ്യക്തിപരമായ അധിക്ഷേപം നടത്തിയ കെ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കും. സ്‌കൂള്‍ വിദ്യാഭ്യാസ ഘട്ടത്തില്‍ എസ്എഫ്‌ഐയിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച തന്റെ മതനിരപേക്ഷ നിലപാട് അമ്പലപ്പുഴയിലെ ജനങ്ങള്‍ക്ക് നല്ല ബോധ്യമാണ്.അതിന് കെ സുരേന്ദ്രനെ പോലുള്ള വര്‍ഗീയവാദികളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. തിരഞ്ഞെടുപ്പ് വേളയിലും ബിജെപി നടത്തിയ ഇതുപോലെയുള്ള പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്.ലക്ഷണമൊത്ത ഒരു വര്‍ഗീയ വാദിയാണെന്ന് സുരേന്ദ്രന്‍ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തിയിരിക്കുകയാണെന്ന് എച്ച് സലാം പറഞ്ഞു.

Tags:    

Similar News