പൗരത്വ പ്രക്ഷോഭം: മംഗളൂരുവില്‍ പോലിസ് നടത്തിയത് നരനായാട്ടെന്ന് കെ സുധാകരന്‍ എംപി

മംഗളൂരു വെടിവയ്പ്പില്‍ പോലിസ് അന്വേഷണം നീതിപൂര്‍വകമാവില്ല എന്ന് നൂറുശതമാനം ഉറപ്പാണ്. കാരണം, അതിലെ പ്രതികളെല്ലാം പോലിസുകാരാണ്. അതുകൊണ്ട് തന്നെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കെ സുധാകരന്‍ പറഞ്ഞു.

Update: 2019-12-23 15:08 GMT

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരേ മംഗളുരുവില്‍ നടന്ന പ്രക്ഷോഭത്തിന് നേരെ പോലിസ് നടത്തിയത് നരനായാട്ടാണെന്നും അതിനാല്‍ തന്നെ പോലിസ് അന്വേഷണം ഒരിക്കലും നീതിപൂര്‍വമാകില്ലെന്നും യുഡിഎഫ് എംപി കെ സുധാകരന്‍. പോലിസ് വെടിവയ്പ്പില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മംഗളൂരൂവില്‍ ഒരു വലിയ കലാപം നടന്ന മണ്ണില്‍ പോയ പ്രതീതിയായിരുന്നു. രണ്ടു പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. 10 പേരുടെ അവസ്ഥ വളരെ ഗുരുതരമാണ്. വെടിയുണ്ട പുറത്ത് കൂടെ കയറി മുന്നിലൂടെ കടന്നുപോയ രണ്ട് പേരുണ്ട്. കൈതണ്ട ചിതറിപോയവരുണ്ട്. പലരും അത്യാസന്ന നിലയില്‍ ഐസിയുവിലാണ്.

യാതൊരു തരത്തിലുമുള്ള അനുമതിയുമില്ലാതെ നേരിട്ടുള്ള വെടിവെപ്പാണ് നടന്നത്. ഒരുതരത്തിലുള്ള മുന്നറിയിപ്പുമില്ലാതെ ഓടിപോവുന്നവരെയും നടന്നുപോകുന്നവരെയുമെല്ലാം പിറകില്‍ നിന്നും വെടിവെച്ച് കൊല്ലുകയായിരുന്നു. പല നരനായാട്ട് കണ്ടിട്ടുണ്ടെങ്കിലും ഏകപക്ഷീയമായി നിരപരാധികളായ മനുഷ്യര്‍ക്ക് നേരെ പോലിസ് വെടിവെക്കുന്ന സംഭവം ഞാന്‍ ആദ്യമായാണ് കാണുന്നത്. സാഹചര്യം മോശമാണെന്നറിഞ്ഞ് തന്റെ കുട്ടിയെ സ്‌കൂളില്‍ നിന്നും തിരിച്ചുകൊണ്ട് വന്ന് പുറത്തിറങ്ങിയ ആളാണ് കൊല്ലപ്പെട്ട ജലീല്‍. മുന്‍ മേയറും പരിക്കേറ്റ് ആശുപത്രിയിലാണ്.

മംഗളൂരു വെടിവയ്പ്പില്‍ പോലിസ് അന്വേഷണം നീതിപൂര്‍വകമാവില്ല എന്ന് നൂറുശതമാനം ഉറപ്പാണ്. കാരണം, അതിലെ പ്രതികളെല്ലാം പോലിസുകാരാണ്. അതുകൊണ്ട് തന്നെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കെ സുധാകരന്‍ പറഞ്ഞു.

Tags:    

Similar News