ശബരിമല യുവതീ പ്രവേശന വിധിയുടെ പേരിൽ ഭീഷണികളുണ്ടായി വെളിപ്പെടുത്തലുമായി ജസ്റ്റിസ് ചന്ദ്രചൂഢ്

വിധി വന്ന ശേഷം എന്‍റെ ഇൻടേൺസും, ക്ലർക്കുമാരും അടക്കമുള്ളവർ എന്നോട്, താങ്കൾ സാമൂഹ്യ മാധ്യമങ്ങളിലില്ലല്ലോ എന്നാണ് ചോദിച്ചത്.

Update: 2019-10-02 04:25 GMT

ന്യൂഡൽഹി: ആരാധനാ സ്വാതന്ത്ര്യത്തിലടക്കം ലിംഗനീതി വേണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സുപ്രീംകോടതി ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് വിധി പ്രസ്താവിച്ച് ഒരു വർഷം പിന്നിടുമ്പോൾ തനിക്ക് ലഭിച്ച ഭീഷണികളെക്കുറിച്ച് വെളിപ്പെടുത്തി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്.

ഇന്ത്യൻ ജുഡീഷ്യറി പുറപ്പെടുവിച്ച സുപ്രധാന വിധിയായി ഈ വിധിന്യായം വാഴ്‍ത്തപ്പെട്ടെങ്കിലും മത സാമുദായിക സംഘടനകളുടെ ആക്രമങ്ങളാൽ കേരളം കലാപത്തിന്‍റെ വക്കോളമെത്തി. പുരോഗമനപരമായി ചിന്തിക്കുന്നെന്ന് കരുതപ്പെടുന്ന കേരളം ഇത്തരത്തിൽ പ്രതികരിച്ചത് ന്യായാധിപരെപ്പോലും അദ്ഭുതപ്പെടുത്തി.

വിധിയ്ക്ക് ശേഷം തനിക്ക് ലഭിച്ചത് മോശമായ ഭാഷയിലുള്ള നിരവധി ഭീഷണികളാണെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വെളിപ്പെടുത്തി. എക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ വെളിപ്പെടുത്തൽ. വിധി വന്ന ശേഷം എന്‍റെ ഇൻടേൺസും, ക്ലർക്കുമാരും അടക്കമുള്ളവർ എന്നോട്, താങ്കൾ സാമൂഹ്യ മാധ്യമങ്ങളിലില്ലല്ലോ എന്നാണ് ചോദിച്ചത്. ഭയപ്പെടുത്തുന്ന തരം ഭീഷണികളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വരുന്നതെന്ന് അവർ പറഞ്ഞിരുന്നു.

എന്നാൽ ഭീഷണികളോ പൊതുവികാരമോ അടിസ്ഥാനപ്പെടുത്തി വിധിന്യായങ്ങൾ പുറപ്പെടുവിക്കില്ല. ശബരിമല വിധി ന്യായത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. ശബരിമലയിൽ നിന്ന് സ്ത്രീകളെ അകറ്റി നിർത്തുന്നത് തൊട്ടുകൂടായ്മ സമ്പ്രദായം പോലെയാണ്. അവരുടെ ഭരണഘടനാ അവകാശങ്ങൾ ഹനിക്കുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Similar News