മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം; കെ ബാലകൃഷ്ണന്‍ കമ്മിറ്റി യോഗം ഇന്ന്

ഇന്ന് ലഭിക്കുന്ന അപേക്ഷകളും രേഖകളും പരിശോധിച്ചു കൂടുതല്‍ പേര്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കും. 241 പേര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളതായി കണക്കാക്കുന്നത്.

Update: 2019-10-17 03:18 GMT

കൊച്ചി: മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ യോഗം ഇന്ന് വീണ്ടും ചേരുന്നു. നേരത്തെ യോഗം ചേര്‍ന്ന സമിതി 14പേര്‍ക്ക് അടിയന്തര ധനസഹായത്തിനുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരുന്നു. ഇന്ന് ലഭിക്കുന്ന അപേക്ഷകളും രേഖകളും പരിശോധിച്ചു കൂടുതല്‍ പേര്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കും. 241 പേര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളതായി കണക്കാക്കുന്നത്.

ഇതിനിടെ മരട് നഗരസഭയുടെ അടിയന്തര യോഗവും ഇന്ന് ചേരും. ഫ്‌ലാറ്റുകള്‍ പൊളിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. നഗരസഭാ കൗണ്‍സില്‍ എതിര്‍പ്പ് കാരണം ഇതുവരെ തീരുമാനം അംഗീകരിച്ചിട്ടില്ല. നിലവില്‍ രണ്ട് ഫ്‌ലാറ്റുകള്‍ പൊളിക്കാനായി ഇന്നലെ വൈകിട്ട് കമ്പനികള്‍ക്ക് കൈമാറി. ജെയിന്‍ കോറല്‍ കോവ് എഡിഫൈസ് എന്ന കമ്പനിക്കും ആല്‍ഫാ വെഞ്ചേഴ്‌സ് ഇരട്ടകെട്ടിടത്തില്‍ ഒരു കെട്ടിടം വിജയ സ്റ്റീല്‍ കമ്പനിക്കുമാണ് കൈമാറിയത്. മറ്റു ഫ്‌ലാറ്റുകള്‍ ഇന്ന് തന്നെ കൈാറിയേക്കും.

അതേസമയം, തീരദേശ പരിപാല നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് വീണ്ടും തിരിച്ചടി ലഭിച്ചിരുന്നു. സുപ്രീംകോടതി നിശ്ചയിച്ച നഷ്ടപരിഹാര നിര്‍ണ്ണയ സമിതിയുടെ ചെലവ് ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ വഹിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്.നിയമലംഘനം നടത്തിയവരില്‍ നിന്ന് കമ്മിറ്റി തുക ഈടാക്കും. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിക്ക് അനുബന്ധ ഉദ്യോഗസ്ഥരെ അനുവദിച്ചുള്ള ഉത്തരവില്‍ ആണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നഷ്ടപരിഹാര നിര്‍ണയ സമിതിയുടെ പ്രവര്‍ത്തനത്തിന് 16 ജീവനക്കാരെയാണ് സര്‍ക്കാര്‍ അനുവദിച്ചത്.


 

Tags:    

Similar News