വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അറസ്റ്റില്‍

ഏഴുവര്‍ഷമായി അസാന്‍ജ് അഭയാര്‍ഥിയായി കഴിഞ്ഞിരുന്ന ലണ്ടനിലെ ഇക്വഡോര്‍ എംബസി കെട്ടിട്ടത്തില്‍ പ്രവേശിച്ചാണ് അദ്ദേഹത്തെ ബ്രിട്ടീഷ് പോലിസ് അറസ്റ്റുചെയ്തത്.

Update: 2019-04-11 11:14 GMT

ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പോലിസ് അറസ്റ്റുചെയ്തു. ഏഴുവര്‍ഷമായി അസാന്‍ജ് അഭയാര്‍ഥിയായി കഴിഞ്ഞിരുന്ന ലണ്ടനിലെ ഇക്വഡോര്‍ എംബസി കെട്ടിട്ടത്തില്‍ പ്രവേശിച്ചാണ് അദ്ദേഹത്തെ ബ്രിട്ടീഷ് പോലിസ് അറസ്റ്റുചെയ്തത്. ഇത്രകാലം അസാന്‍ജിന് കൊടുത്ത രാഷ്ട്രീയ അഭയം പിന്‍വലിച്ച ഇക്വഡോര്‍, എംബസി മുഖാന്തരം ലണ്ടന്‍ പോലിസിനെ വിളിച്ചുവരുത്തി അദ്ദേഹത്തെ അറസ്റ്റുചെയ്യിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അസാന്‍ജിനെ അറസ്റ്റുചെയ്തതായി സ്ഥിരീകരിച്ച ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലിസ്, അദ്ദേഹത്തെ എത്രയും പെട്ടെന്ന് കോടതിയിലെത്തിക്കുമെന്ന് വ്യക്തമാക്കി. സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗികാതിക്രമ കേസുകളില്‍ അറസ്റ്റ് ഭയന്നാണ് 2012ല്‍ അസാന്‍ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.


 ഇന്റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരേ റെഡ് കോര്‍ണറും പുറപ്പെടുവിച്ചിരുന്നു. അമേരിക്കന്‍ നയതന്ത്രരഹസ്യങ്ങള്‍ ചോര്‍ത്തി വാര്‍ത്തകളില്‍ ഇടംനേടിയ അസാന്‍ജിനെ സ്വീഡന്‍ അറസ്റ്റുചെയ്താല്‍ അമേരിക്കയ്ക്ക് കൈമാറുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതൊഴിവാക്കാനാണ് അദ്ദേഹം എംബസിയില്‍ അഭയം പ്രാപിച്ചത്.

വിക്കിലീക്‌സ് രഹസ്യരേഖകള്‍ പുറത്തുവിട്ടതിനുള്ള പ്രതികാരമെന്ന നിലയില്‍ അമേരിക്ക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് അസാന്‍ജിനെതിരായ കേസുകളെന്നാണ് വിക്കിലീക്‌സും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നത്. 

Tags:    

Similar News