ഇസ്രായേല്‍ തടവറയില്‍നിന്ന് രക്ഷപ്പെട്ട ഫലസ്തീനികളെ സംരക്ഷിക്കണം: ജോര്‍ദാന്‍ മുന്‍ മന്ത്രി

'ഇസ്രായേലി അധിനിവേശത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ വീര തടവുകാര്‍, നിരപരാധികളായ ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാരുടെ ദുരിതങ്ങളിലേക്ക് വെളിച്ചം വീശുന്നു' താഹിര്‍ ട്വീറ്റ് ചെയ്തു.

Update: 2021-09-07 09:36 GMT

അമ്മാന്‍: അതീവസുരക്ഷയുള്ള ഇസ്രായേല്‍ ജയിലില്‍നിന്നു സാഹസികമായി രക്ഷപ്പെട്ട ഫലസ്തീനികള്‍ക്ക് അറബ് രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ തുറന്നു നല്‍കണമെന്ന് ജോര്‍ദാനിലെ മുന്‍ വാര്‍ത്താവിതരണ മന്ത്രി താഹിര്‍ അല്‍ ഉദ്‌വാന്‍. വെസ്റ്റ് ബാങ്കിനോട് ചേര്‍ന്നുള്ള അതി സുരക്ഷാ ജയിലായ ഗില്‍ബോവയില്‍നിന്ന് ആറു ഫലസ്തീനികള്‍ രക്ഷപ്പെട്ടെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് താഹിര്‍ ഈ ആവശ്യമുന്നയിച്ചത്.

'ഇസ്രായേലി അധിനിവേശത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ വീര തടവുകാര്‍, നിരപരാധികളായ ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാരുടെ ദുരിതങ്ങളിലേക്ക് വെളിച്ചം വീശുന്നു' താഹിര്‍ ട്വീറ്റ് ചെയ്തു.

'ഈ തടവുകാര്‍ക്ക് അവരുടെ മാതൃരാജ്യത്തിന്റെയും സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ചതല്ലാതെ മറ്റൊരു തെറ്റും ചെയ്തിട്ടില്ല'. ഇസ്രായേല്‍ അധിനിവേശത്തിന്റെ കണ്ണുകള്‍, ചാരന്മാര്‍, സഹകാരികള്‍ എന്നിവരില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് അഭയം ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വീണ്ടും അറസ്റ്റ് ചെയ്യപ്പെടുന്നത് തടയാന്‍ രക്ഷപ്പെട്ടവര്‍ ജോര്‍ദാന്‍, ഈജിപ്ത്, അല്ലെങ്കില്‍ ഗസ മുനമ്പ് എന്നിവിടങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കാമെന്ന നിഗമനത്തിലാണ് ഇസ്രായേല്‍ വൃത്തങ്ങള്‍.

അയല്‍ രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും അതിര്‍ത്തി കടക്കാന്‍ ഈ ആറു പേര്‍ ഉപയോഗിച്ചേക്കാവുന്ന റൂട്ടുകളില്‍ ഇസ്രായേല്‍ ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Tags: