പാക് നുഴഞ്ഞു കയറ്റ ശ്രമം തകര്‍ത്തെന്ന് സൈന്യം; ചിത്രങ്ങളും പുറത്ത് വിട്ടു

അഞ്ച് നുഴഞ്ഞു കയറ്റക്കാരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട നുഴഞ്ഞു കയറ്റക്കാരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

Update: 2019-08-03 18:43 GMT

ശ്രീനഗര്‍: കശ്മീരിലെ നിയന്ത്രണ രേഖ വഴി നുഴഞ്ഞ് കയറാനുള്ള പാക് ശ്രമം തകര്‍ത്തെന്ന് കരസേന. ജമ്മു കശ്മീരിലെ കേരന്‍ സെക്ടറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം നടത്തിയ ശ്രമമാണ് ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയത്. അഞ്ച് നുഴഞ്ഞു കയറ്റക്കാരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട നുഴഞ്ഞു കയറ്റക്കാരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 36 മണിക്കൂറിനിടെയാണ് അഞ്ച് നുഴഞ്ഞു കയറ്റക്കാരെ സൈന്യം വധിച്ചതെന്നാണ് സൂചന.

അഞ്ചു പേരുടെയും മൃതദേഹം ഇന്ത്യന്‍ ഔട്ട്‌പോസ്റ്റുകളോട് ചേര്‍ന്ന് തന്നെയാണ് കിടക്കുന്നതെന്നും സേന അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെടുക്കാതിരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് കരസേന നിരന്തരമായി വെടിയുതിര്‍ക്കുകയാണെന്നും കരസേന അറിയിച്ചു. പാക് സേന നിര്‍മ്മിച്ച നാല് ബങ്കറുകള്‍ കരസേന തകര്‍ത്തു.

കശ്മീരില്‍ സായുധ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ പാകിസ്ഥാന്‍ ശ്രമം നടത്തുകയാണെന്നും അമര്‍നാഥ് യാത്രയ്ക്ക് അടക്കം ഭീഷണിയുണ്ടാക്കുന്ന നടപടികള്‍ ഉണ്ടാകുന്നുണ്ടെന്നും കരസേന പറയുന്നു. നേരത്തെ സോപോരയിലും ഷോപ്പിയാനിലും സായുധരുമായി നടത്തിയ ഏറ്റുമുട്ടലില്‍ നാല് പേരെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ സീനത്ത് ഉള്‍ ഇസ്ലാം എന്ന സായുധ പ്രവര്‍ത്തകനും ഉള്‍പ്പടുന്നതായി സൈന്യം അറിയിച്ചു. 2018 ആഗസ്റ്റില്‍ ഷോപ്പിയാന്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച് നാല് പോലിസുകാരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് ഇയാളെന്നാണ് പോലിസ് പറയുന്നത്.

Tags: