കൊല്‍ക്കത്തയില്‍ ബിരുദദാനച്ചടങ്ങിനിടെ പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഗോള്‍ഡ് മെഡലിസ്റ്റ് (വീഡിയോ)

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണറുടെ കാര്‍ തടഞ്ഞ വിദ്യാര്‍ഥികള്‍ നേരത്തെ കരിങ്കൊടി കാണിച്ചിരുന്നു. ഗോബാക്ക് വിളികളും നോ എന്‍ആര്‍സി, നോ സിഎഎ മുദ്രാവാക്യങ്ങളുമായാണ് വിദ്യാര്‍ഥികള്‍ ചാന്‍സലറെ വരവേറ്റത്.

Update: 2019-12-24 12:25 GMT

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭം ശക്തമാകുന്നതിനിടെ ശ്രദ്ധേയമായ പ്രതിഷേധവുമായി വിദ്യാര്‍ഥിനി. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ ബിരുദദാനച്ചടങ്ങ് നടക്കുന്ന വേദിയിലാണ് ഗോള്‍ഡ് മെഡലിസ്റ്റായ ദെബ്‌സ്മിത ചൗധരി എന്ന വിദ്യാര്‍ഥിനി പൗരത്വ ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. ബില്‍ കീറിയെറിയെറിഞ്ഞതിന് ശേഷം ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചാണ് വിദ്യാര്‍ഥിനി വേദി വിട്ടത്.

ബിരുദം ഏറ്റുവാങ്ങാനെത്തിയ വിദ്യാര്‍ഥിനി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയ ശേഷം കൈയിലിരുന്ന പൗരത്വനിയമത്തിന്റെ പകര്‍പ്പെടുത്ത് വേദിക്ക് അഭിമുഖമായി നിന്ന് കീറിയെറിയുകയായിരുന്നു. പിന്നീട് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് വേദി വിട്ടു.

മുഖ്യമന്ത്രി മമതയുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ആണ് ബിരുദദാനം നിര്‍വഹിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണറുടെ കാര്‍ തടഞ്ഞ വിദ്യാര്‍ഥികള്‍ നേരത്തെ കരിങ്കൊടി കാണിച്ചിരുന്നു. ഗോബാക്ക് വിളികളും നോ എന്‍ആര്‍സി, നോ സിഎഎ മുദ്രാവാക്യങ്ങളുമായാണ് വിദ്യാര്‍ഥികള്‍ ചാന്‍സലറെ വരവേറ്റത്.

ബിരുദദാന ചടങ്ങിന് ശേഷം സര്‍വകലാശാലാ വൈസ് ചാന്‍സലറെ വിമര്‍ശിച്ച് ഗവര്‍ണര്‍ രംഗത്തെത്തി. വൈസ് ചാന്‍സലര്‍ എല്ലാറ്റിനും മൗനസമ്മതം നല്‍കുകയാണെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം.

Full View




Tags: