ഇറാനിലെ ഏറ്റവും വലിയ പാലം 'ബി-1 ബ്രിഡ്ജ്' തകര്‍ത്ത് അമേരിക്ക; വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു

Update: 2026-04-03 03:10 GMT

തെഹ്‌റാന്‍: ഇറാനിലെ വാണിജ്യപ്രാധാന്യമുള്ള കൂറ്റന്‍ പാലം വ്യോമാക്രമണത്തില്‍ തകര്‍ത്ത് അമേരിക്ക. തെഹ്‌റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും ലിയ പാലമായ ബി-1 ബ്രിഡ്ജ് ആണ് യുഎസ് സൈന്യം തകര്‍ത്തത്. ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 95 ഓളം പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാലത്തിന് നേരെ രണ്ട് തവണ ആക്രമണങ്ങള്‍ നടന്നതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. ആദ്യത്തെ ആക്രമണത്തില്‍ പരിക്കേറ്റവരെ സഹായിക്കാനും രക്ഷാ പ്രവര്‍ത്തനം നടത്താനുമെത്തിയവര്‍ക്കാണ് രണ്ടാമത്തെ ആക്രമണത്തില്‍ പരിക്കേറ്റത്. പാലത്തിലൂടെ യാത്ര ചെയ്തിരുന്ന ഇറാന്‍ സ്വദേശികളും പ്രദേശത്തെ താമസക്കാരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതേസമയം പശ്ചിമേഷ്യന്‍ മേഖലയില്‍ യുദ്ധഭീതി വര്‍ധിപ്പിച്ചുകൊണ്ട് ഏതു നിമിഷവും ഒരു കരയുദ്ധം ഉണ്ടായേക്കുമെന്ന സാധ്യതയേറുകയാണ്. കരയുദ്ധത്തിന് ഇറാന്‍ അതിവേഗം സജ്ജമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഇറാന്‍ സൈനിക മേധാവി സേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മൂന്നാഴ്ച കൂടി ആക്രമണം തുടരുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്റെ നീക്കം.

ശത്രുക്കളുടെ ഓരോ നീക്കങ്ങളും അതീവ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും ഏതു സാഹചര്യത്തെയും നേരിടാന്‍ തയ്യാറെടുക്കണമെന്നും അമിര്‍ ഹാത്മി ആവശ്യപ്പെട്ടു. ഇറാന്‍ മണ്ണിലെത്തുന്ന ഒരൊറ്റ അമേരിക്കന്‍ സൈനികനും ജീവനോടെ മടങ്ങില്ലെന്നും അമിര്‍ ഹാത്മി കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു.







Tags: