ഖുര്‍റംശഹ്ര്‍ മിസൈല്‍ ഉപയോഗിച്ച് ഇറാന്‍; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐആര്‍ജിസി

Update: 2026-03-11 02:45 GMT


തെഹ്‌റാന്‍: 1800 കി.ഗ്രാം വരെ സ്‌ഫോടക വസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുള്ള ഖുര്‍റംശഹ്ര്‍ മിസൈല്‍ പ്രയോഗിച്ചതായി സ്ഥരീകരിച്ച് ഇറാന്‍. മിസൈല്‍ ഉപയോഗിച്ച് തുടങ്ങിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് (ഐആര്‍ജിസി) വ്യക്തമാക്കി. ശത്രുക്കളുടെ സാങ്കേതിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇറാന്റെ തിരിച്ചടികള്‍. ഇക്കാര്യം ഐആര്‍ജിസി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

ആക്രമണം മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നതായും മാരകമായ മിസൈലുകള്‍ ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ള മിസൈല്‍ ആക്രമണങ്ങളാണ് നടന്നതെന്നും സേനാവിഭാഗം വ്യക്തമാക്കി. ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിന്റെ ഹൃദയഭാഗത്തുള്ള ബീര്‍ യാക്കോവിലെ സൈനിക കേന്ദ്രം, തെക്കന്‍ തെല്‍ അവീവിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (ഉപഗ്രഹ വാര്‍ത്താവിനിമയ കേന്ദ്രം), ഹൈഫ തുറമുഖം എന്നിവയും ആക്രമിച്ചിട്ടുണ്ടെന്നും ഐആര്‍ജിസി വ്യക്തമാക്കി.

ശക്തവും വിനാശകാരിയുമായ ഖുര്‍റംശഹ്‌റിന് പുറമെ ഖൈബര്‍ ഷെക്കാന്‍, ഖദ്ര്‍, എന്നീ മിസൈലുകള്‍ കൂടി ഉപയോഗിച്ചാണ് ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്തിയതെന്നും ഐആര്‍ജിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തിന് മേലുള്ള യുദ്ധത്തിന്റെ നിഴല്‍ മാറുന്നത് വരെ തിരിച്ചടി തുടരുമെന്നും ശത്രുവിന്റെ പൂര്‍ണ്ണമായ കീഴടങ്ങലിനെക്കുറിച്ച് മാത്രമേ ഞങ്ങളിപ്പോള്‍ ചിന്തിക്കുന്നുള്ളൂവെന്നും ഐആര്‍ജിസി വ്യക്തമാക്കി.

Tags: