ബഹ്‌റൈനില്‍ തന്ത്രപ്രധാനമായ സമുദ്ര കേന്ദ്രം ആക്രമിച്ച് ഇറാന്‍

Update: 2026-03-02 03:09 GMT

മനാമ: ബഹ്‌റൈനില്‍ ഇറാന്റെ ആക്രമണം. സല്‍മാന്‍ തുറമുഖത്തിന് സമീപത്തെ ആക്രമണത്തിന് പിന്നാലെ തീപിടിത്തമുണ്ടായി. തന്ത്രപ്രധാനമായ സമുദ്ര കേന്ദ്രമാണ് ഇറാന്‍ ആക്രമിച്ചതെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീ നിയന്ത്രണവിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സ് ടീമുകളെ ഉടന്‍ വിന്യസിച്ചു. അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി സുരക്ഷാ, സാങ്കേതിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രാജ്യത്തിന്റെ സാമ്പത്തിക, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഡ്രോണുകളോ ബാലിസ്റ്റിക് മിസൈലുകളോ ആവാം തൊടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ബഹ്‌റൈനിലെ പ്രമുഖമായ വ്യാപാര തുറമുഖത്തിനരികെയാണ് ആക്രമണം ഉണ്ടായത്.

അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കുകയും അടുത്തുള്ള വെയര്‍ഹൗസുകളിലേക്കും മറ്റും തീ പടരുന്നത് തടയുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുമായി സുരക്ഷാ സേന ഊര്‍ജ്ജിതമായി ഇടപെട്ടു. അതേസമയം സാങ്കേതിക സമിതികള്‍ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തല്‍ ആരംഭിച്ചു. ആക്രമണം അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ഭീഷണിയാണെന്നും ബഹ്റൈന്‍ മന്ത്രാലയം ഊന്നിപ്പറഞ്ഞു. അതേസമയം പരിഭ്രാന്തി സൃഷ്ടിക്കുന്നതോ സ്പര്‍ദ്ധയുണ്ടാക്കുന്നതോ ആയ വീഡിയോകളോ ചിത്രങ്ങളോ പങ്കിടരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Tags: