മേഖലയുടെ സ്ഥിരതയ്ക്ക് പരസ്പര സഹകരണം അനിവാര്യമെന്ന് ഇറാന്‍ പ്രസിഡന്റ്

Update: 2026-03-25 02:49 GMT

തെഹ്‌റാന്‍: മേഖലയുടെ സ്ഥിരതയ്ക്ക് പരസ്പര സഹകരണം അനിവാര്യമെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍. ജനങ്ങളുടെ അഭിലാഷങ്ങള്‍ മാനിക്കണമെന്നും മേഖലയിലെ ജനങ്ങള്‍ ഇസ്രായേല്‍-അമേരിക്ക ആക്രമണത്തിന് എതിരെന്നും പ്രസിഡന്റ് പറഞ്ഞു. അതിനിടെ, ബഹ്‌റൈന്‍ - യുഎഇ സംയുക്ത ദൗത്യ സംഘത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യുഎഇ സേനയിലെ സിവിലിയന്‍ കോണ്‍ട്രാക്ടര്‍ ബഹ്റൈനില്‍ കൊല്ലപ്പെട്ടു. മൊറൊക്കോ പൗരനാണ് മരിച്ചത്. അഞ്ചു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദുബായ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസ് നീട്ടി. ഏപ്രില്‍ മൂന്നു വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍.

പശ്ചിമേഷ്യന്‍ യുദ്ധം ലോകത്താകെ സാമ്പത്തിക-ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഹോര്‍മൂസ് കടലിടുക്ക് തുറക്കേണ്ടതിനെ സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ തുടരുമെന്ന് കുറിച്ച മോദി, അന്താരാഷ്ട്ര വ്യാപാരത്തിന് നിര്‍ണ്ണായകമായ ഹോര്‍മൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിന്റെ നിലപാടിനോട് യോജിപ്പ് അറിയിച്ചു. ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് നരേന്ദ്രമോദിയുടെ പ്രതികരണം.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണം. ഹോര്‍മുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എക്സിലൂടെ അറിയിച്ചു.

Tags: