ഐ ഫോണ്‍ വിവാദം: യൂണിടാക് ഉടമയ്‌ക്കെതിരേ നിയമനടപടിയെന്ന് ചെന്നിത്തല

Update: 2020-10-02 13:49 GMT

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടത്തിയ പരാമര്‍ശത്തിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശം ചെന്നിത്തല. ഐ ഫോണുമായി ബന്ധപ്പെട്ട് ഒരു യുഎഇ ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍സുലേറ്റിന്റെ ഔദ്യോഗികമായ അഭ്യര്‍ത്ഥന മാനിച്ച് അവിടെ ചെല്ലുകയും അവിടെ നടന്ന ലക്കി ഡിപ്പിന്റെ ഭാഗമായി ചില വിജയികള്‍ക്ക് സമ്മാനം നല്‍കി എന്നതും മാത്രമാണ് ഐ ഫോണ്‍ വിഷയത്തിലെ വസ്തുത. അല്ലാതെ കോണ്‍സുലേറ്റില്‍ നിന്നും എനിക്ക് വ്യക്തിപരമായി ഐഫോണ്‍ സമ്മാനിച്ചിട്ടില്ല. ഞാന്‍ ഉപയോഗിക്കുന്ന ഫോണ്‍ സ്വന്തം പോക്കറ്റിലെ കാശ് കൊടുത്ത് വാങ്ങിയതാണ്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നവരെ വഷളാക്കുക എന്ന ഉദ്ദേശത്തോടും കൂടി പ്രചരിപ്പിക്കുന്നതുമാണ്.ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാം എന്ന സാഹചര്യം അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. യുഎഇ കോണ്‍സുലേറ്റ് ഔദ്യോഗികമായി ക്ഷണിച്ചത് മൂലമാണ് പരിപാടിയില്‍ പങ്കെടുത്തത്. അവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വിജയികള്‍ക്ക് സമ്മാനം നല്‍കിയത്. മുന്‍ നിയമസഭ സ്പീക്കറും സിപിഎം നേതാവുമായ എം വിജയകുമാര്‍, ഒ രാജഗോപാല്‍ എന്നിവരും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവരും ലക്കി ഡിപ്പിന്റെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തിരുന്നു. നിജസ്ഥിതി തുറന്നുപറഞ്ഞിട്ടും സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ കൊണ്ടൊന്നും എന്നെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ല. ഈ സര്‍ക്കാരിനെതിരേ അതിശക്തമായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ് ബുക്കിലൂടെ അറിയിച്ചു.

IPhone controversy: Chennithala says legal action against Unitac owner




Tags:    

Similar News