വൃക്ക തകരാറിലായി 66 കുട്ടികള്‍ മരിച്ചു; ഇന്ത്യന്‍ കമ്പനിയായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ കഫ്‌സിറപ്പിനെതിരേ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ ഹരിയാന ആസ്ഥാനമായുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ Promethazine Oral Solution, Kofexmalin Baby Cough Syrup, Makoff Baby Cough Syrup, Magrip N Cold Syrup എന്നീ നാല് തരം കഫ് സിറപ്പുകള്‍ക്കെതിരേയാണ് മുന്നറിയിപ്പുള്ളത്.

Update: 2022-10-05 18:19 GMT

ന്യൂഡല്‍ഹി: ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന കഫ് സിറപ്പിനേക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ ഹരിയാന ആസ്ഥാനമായുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ Promethazine Oral Solution, Kofexmalin Baby Cough Syrup, Makoff Baby Cough Syrup, Magrip N Cold Syrup എന്നീ നാല് തരം കഫ് സിറപ്പുകള്‍ക്കെതിരേയാണ് മുന്നറിയിപ്പുള്ളത്.

ഈ കഫ് സിറപ്പുകള്‍ ഉപയോഗിച്ചതിന്റെ ഫലമായി ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികള്‍ വൃക്ക തകരാറിലായി മരണപ്പെട്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളാണ് വൃക്ക രോഗം ബാധിച്ച് മരിച്ചത്.

നാല് മരുന്നുകളിലും അമിതമായ അളവില്‍ ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയില്‍ വ്യക്തമായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവില്‍ ഗാംബിയയില്‍ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കാണപ്പട്ടിരിക്കുന്നതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡബ്ലുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.

കൂടുതല്‍ അപകടമുണ്ടാകാതിരിക്കാന്‍ മരുന്നിന്റെ വിതരണം നിര്‍ത്തിവെക്കണമെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. കമ്പനിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും ഡബ്ലുഎച്ച്ഒ അറിയിച്ചു. ഗാംബിയന്‍ സര്‍ക്കാരും ഇത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. അതേസമയം, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ആരോപണം നിഷേധിച്ചിട്ടുണ്ട്.

Tags:    

Similar News