സര്‍ക്കാരിന്റെ മനോരോഗം ഇന്ത്യയെ കൊവിഡ് പ്രതിസന്ധിയിലേക്ക് നയിച്ചു: അമര്‍ത്യ സെന്‍

രോഗവ്യാപനം തടയാനല്ല മറിച്ച് ചെയ്ത കാര്യങ്ങളുടെ പേരില്‍ പ്രശസ്തിയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Update: 2021-06-05 07:41 GMT

മുംബൈ: ഇന്ത്യയുടെ ആശയക്കുഴപ്പത്തിലായ സര്‍ക്കാര്‍ കൊവിഡ് വ്യാപനം തടയാന്‍ പ്രവര്‍ത്തിക്കുന്നതിനു പകരം പ്രശസ്തിയില്‍ മാത്രം നോട്ടമിട്ടു നിന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്‌കിസോഫ്രീനിയയാണ് (പ്രതികരണങ്ങള്‍ക്കു പൊരുത്തമില്ലാതാവുന്ന മാനസിക രോഗം) ഇന്ത്യയെ കോവിഡ് പ്രതിസന്ധിയിലേക്കു തള്ളിവിട്ടതെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍.

രോഗവ്യാപനം തടയാനല്ല മറിച്ച് ചെയ്ത കാര്യങ്ങളുടെ പേരില്‍ പ്രശസ്തിയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മരുന്നു നിര്‍മാണത്തിലെ മേല്‍ക്കൈ ഇന്ത്യയുടെ കൊവിഡ് വ്യാപനത്തെ മെച്ചപ്പെട്ട അവസ്ഥയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. രാജ്യത്തെ ജനങ്ങളുടെ ഉയര്‍ന്ന പ്രതിരോധ ശേഷിയും അങ്ങനെയൊരു പ്രതീതിയുണ്ടാക്കി രാഷ്ട്ര സേവാദള്‍ സംഘടിപ്പിച്ച പരിപാടിയില്‍ അമര്‍ത്യ സെന്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് അതിന്റെ ആര്‍ജിതമായ ശക്തിക്കൊത്ത് കൊവിഡിനെതിരേ പ്രവര്‍ത്തിക്കാനായില്ല. ഭരണതലത്തിലെ ആശയക്കുഴപ്പം മൂലമുണ്ടായ ദയനീയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെയ്തതിന്റെ പേരില്‍ പ്രശസ്തിയുണ്ടാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. രോഗവ്യാപനം ചെയ്യുന്നതില്‍ ആയിരുന്നില്ല അവരുടെ ശ്രദ്ധ. ഒരളവുവരെ സ്‌കിസോഫ്രീനയയിലേക്കാണ് അതു നയിച്ചത്.

എന്തില്‍നിന്ന് ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്നാണോ പ്രചരിപ്പിച്ചത് അത് ഇന്ത്യയെ ആകെ പിടിമുറുക്കുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷിയായത്. സാമൂഹിക അസമത്വംസ വേഗമില്ലാത്ത വളര്‍ച്ചാനിരക്ക്, തൊഴിലില്ലായ്മ എന്നിവയെല്ലാം നേരത്തെ തന്നെ രാജ്യത്തെ പുണര്‍ന്നിട്ടുണ്ടെന്നും കൊവിഡ് മഹാമാരിയില്‍ അത് മൂര്‍ധന്യത്തില്‍ എത്തിയിരിക്കുന്നതായി അമര്‍ത്യാ സെന്‍ പറഞ്ഞു.

Tags:    

Similar News