കശ്മീരില്‍ സ്ഥിതി ഭയാനകമെന്ന് വസ്തുതാന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട്

സിപിഐ നേതാവ് ആനി രാജ, കവല്‍ ജിത് കൗര്‍, നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ നേതാവ് പന്‍ഫുരി സഹീര്‍, മുസ് ലിം വുമണ്‍ ഫോറം അംഗം സൈദാ ഹമീദ്, അഡ്വ. പീനം കൗശിക് എന്നിവരാണ് വസ്തുതാന്വേഷണം നടത്തിയത്.

Update: 2019-09-25 04:32 GMT

ന്യൂഡല്‍ഹി: പ്രത്യേകാവകാശം എടുത്തുകളഞ്ഞ് 50 ദിവസം പിന്നിടുമ്പോഴും കശ്മീരില്‍ വിലക്ക് തുടരുകയാണെന്നും സ്ഥിതിഗതികള്‍ ഭയാനകമാണെന്നും വസ്തുതാന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട്. ചോദ്യം ചെയ്യാനെന്നു പറഞ്ഞ് ഇന്ത്യന്‍ സൈന്യം 13000 യുവാക്കളെ പിടിച്ചുകൊണ്ടു പോയിട്ടുണ്ടെന്നും ഇവരെകുറിച്ച് യാതൊരു വിവരവുമില്ലെന്നും കശ്മീരിലെ മാതാപിതാക്കള്‍ പറഞ്ഞായി സ്ഥലം സന്ദര്‍ശിച്ച വനിതാ സംഘടനാ പ്രതിനിധികളടങ്ങിയ വസ്തുതാന്വേഷണ സംഘം റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സപ്തംബര്‍ 17 മുതല്‍ 25 വരെ നേരിട്ട് സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപോര്‍ട്ട് ഡല്‍ഹി പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രകാശനം ചെയ്തു. സിപിഐ നേതാവ് ആനി രാജ, കവല്‍ ജിത് കൗര്‍, നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ നേതാവ് പന്‍ഫുരി സഹീര്‍, മുസ് ലിം വുമണ്‍ ഫോറം അംഗം സൈദാ ഹമീദ്, അഡ്വ. പീനം കൗശിക് എന്നിവരാണ് വസ്തുതാന്വേഷണം നടത്തിയത്.

    കശ്മീരികളെ ഇന്ത്യന്‍ സൈന്യം പലതരത്തിലാണ് ദ്രോഹിക്കുന്നത്. രാത്രി എട്ടുമണി കഴിഞ്ഞാല്‍ ആരും പുറത്തിറങ്ങുന്നില്ല. പുരുഷന്‍മാരോ കുട്ടികളോ പുറത്തിറങ്ങിയാല്‍ സൈന്യം പിടിച്ചു കൊണ്ടു പോവുകയാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുക, നെറ്റ്‌വര്‍ക്ക് വിലക്കുകള്‍ പിന്‍വിക്കുക, സൈന്യത്തെ പൂര്‍ണമായും കശ്മീരില്‍ നിന്ന് ഒഴിവാക്കുക, ഇന്ത്യ സൈന്യത്തിന്റെ പ്രവൃത്തികളെ കുറിച്ച് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും വസ്തുതാന്വേഷണ സംഘം ഉന്നയിച്ചു. കശ്മീരിന് പുറത്തെന്താണ് നടക്കുന്നതെന്ന് അവര്‍ക്കറിയില്ല. കശ്മീരിന്റെ പേരില്‍ നടക്കുന്ന സമരങ്ങളോ മാധ്യമ വാര്‍ത്തകളോ അറിയാന്‍ സംവിധാനങ്ങളില്ല. കശ്മീരി യുവാക്കളെ കാണുമ്പോള്‍ സൈന്യം പാഞ്ഞടുക്കുകയാണെന്ന് കശ്മീരി യുവതി പറഞ്ഞതായി സാംഘാംഗം സൈദാ ഹമീദ് പറഞ്ഞു.

    കശ്മീരികളെല്ലാം വന്‍ അമര്‍ഷത്തിലാണ്. അവര്‍ക്ക വേണ്ടത് ഇന്ത്യയോ പാക്കിസ്ഥാനോ അല്ല, സ്വാതന്ത്രമാണ്. 70 വര്‍ഷത്തോളം അവര്‍ അനുഭവിച്ച ക്രൂരതകള്‍ക്ക് പരിഹാരമില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ ഇന്ത്യയോടുള്ള അവശേഷിക്കുന്ന ബന്ധവും ഇല്ലാതായി. എല്ലായ്‌പ്പോഴും ഇന്ത്യയ്‌ക്കൊപ്പം നിന്നവരെയാണ് കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചിട്ടുള്ളത്. രാഷ്ട്രീയ നേതാക്കളെയെല്ലാം തടങ്കലിലാക്കിയതോടെ അവര്‍ സ്വയം നേതാക്കളായി മാറിയിരിക്കുകയാണ്. കശ്മീരിലെ അമ്മമാരുടെ തേങ്ങലുകളും അവരുടെ മക്കളുടെ ജീവിതവും തോക്കിന്‍ കുഴലില്‍ എരിഞ്ഞമരരുതെന്നും വനിതാ വസ്തുതാന്വേഷണ സംഘം റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


Tags:    

Similar News