'തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണം'; വിവാദ പരാമര്‍ശവുമായി പി സി ജോര്‍ജ്

2030 ഓടെ രാജ്യത്തെ മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലം അത് നടക്കാതെ പോവുകയായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

Update: 2021-04-11 16:20 GMT

തൊടുപുഴ: വീണ്ടും വിവാദ പരാമര്‍ശവുമായി പി സി ജോര്‍ജ് എംഎല്‍എ. തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്നാണ് ജോര്‍ജ് ആവശ്യപ്പെട്ടത്. 2030 ഓടെ രാജ്യത്തെ മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലം അത് നടക്കാതെ പോവുകയായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു. തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം നടത്തിയത്.

'ഞാന്‍ പറയും സുപ്രിം കോടതി വിധി തെറ്റാണെന്ന്. എങ്ങോട്ട് പോകുന്നുവെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റമാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം.-പി സി ജോര്‍ജ് പറഞ്ഞു.

ഭരണഘടന പ്രകാരം നമ്മള്‍ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണെന്നും ആ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള രാഷ്രീയത്തിനപ്പുറത്തുള്ള വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: