കണ്ണൂരില്‍ കര്‍ഷകന്‍ സ്വന്തം തോക്കില്‍നിന്നു വെടിയേറ്റു മരിച്ചു

കാപ്പിമല മഞ്ഞപ്പുല്ലിലെ വടക്കുംകര മനോജാണ് ഇന്നലെ രാത്രി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

Update: 2020-12-03 04:27 GMT

കണ്ണൂര്‍: സ്വന്തം തോക്കില്‍നിന്നു വെടിയേറ്റു കര്‍ഷകന്‍ മരിച്ചു. കണ്ണൂരിലെ ആലക്കോട് ആണ് സംഭവം. കാപ്പിമല മഞ്ഞപ്പുല്ലിലെ വടക്കുംകര മനോജാണ് ഇന്നലെ രാത്രി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ നേരിടാന്‍ സൂക്ഷിച്ച ലൈസന്‍സില്ലാത്ത തോക്കില്‍ നിന്നാണ് ഇയാള്‍ക്ക് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

വന്യമൃഗ ശല്യം തടയാന്‍ ലൈസന്‍സ് ഇല്ലാത്ത് തോക്ക് ഇയാള്‍ സൂക്ഷിച്ചിരുന്നു. രാത്രി എട്ടരയോടെ വെടി ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോള്‍ വീടിനടുത്ത് പറമ്പില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മനോജ്. നെഞ്ചിന്റെ വലതുഭാഗത്തായാണ് വെടിയേറ്റത്. നാട്ടുകാര്‍ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം മനോജിന്റെ കൃഷിയിടത്തിലെ വാഴകള്‍ പന്നികള്‍ നശിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. പന്നികളെ വെടിവക്കാന്‍ ഒളിപ്പിച്ചു വച്ച തോക്കെടുത്തപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടിയെന്നാണ് വീട്ടുകാര്‍ സംശയിക്കുന്നത്. സ്ഥലത്തെത്തിയ ആലക്കോട് പോലിസ് വിശദമായ പരിശോധന തുടങ്ങി.

Tags:    

Similar News