'മഹാത്മാ ഗാന്ധി രാഷ്ട്രപിതാവാണെന്ന് കരുതുന്നില്ല'; വിവാദ പരാമര്‍ശവുമായി സവര്‍ക്കറുടെ പേരമകന്‍

ഇന്ത്യ പോലെ ഒരു രാജ്യത്തിന് ഒരുരാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്. മറന്നു പോയ ആയിരങ്ങളുണ്ട്. രാജ്യത്തിന് അന്‍പത് വര്‍ഷത്തെ പഴക്കമല്ല അഞ്ഞൂറ് വര്‍ഷത്തെ പഴക്കമുണ്ടെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.

Update: 2021-10-13 12:56 GMT

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ 'ഗാന്ധി-സവര്‍ക്കര്‍' പരാമര്‍ശത്തിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങള്‍ക്കിടെ വിവാദ പരാമര്‍ശവുമായി വീര്‍ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍. മഹാത്മ ഗാന്ധി ഇന്ത്യുയുടെ രാഷ്ട്രപിതാവല്ലെന്ന വിവാദ പ്രസ്താവനയുമായാണ് രഞ്ജിത് സവര്‍ക്കര്‍ മുന്നോട്ട് വന്നിരിക്കുന്നത്.ഇന്ത്യ പോലെ ഒരു രാജ്യത്തിന് ഒരുരാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്. മറന്നു പോയ ആയിരങ്ങളുണ്ട്. രാജ്യത്തിന് അന്‍പത് വര്‍ഷത്തെ പഴക്കമല്ല അഞ്ഞൂറ് വര്‍ഷത്തെ പഴക്കമുണ്ടെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത് സവര്‍ക്കര്‍ വിവാദ പരാമര്‍ശം നടത്തിയത്.

സവര്‍ക്കറെ കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പരാമര്‍ശത്തിനെതിരേ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തിയിരുന്നു. വളച്ചൊടിച്ചാണ് ചരിത്രസംഭവങ്ങളെ ബിജെപി അവതരിപ്പിക്കുന്നത്. ഇങ്ങനെ തുടരുകയാണെങ്കില്‍ സവര്‍ക്കറെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് ഉവൈസി പ്രതികരിച്ചതിന് പിന്നാലെയാണ് രഞ്ജിത് സവര്‍ക്കറുടെ പ്രതികരണം.

രാജ്‌നാഥ് സിങിന്റെ പരാമശത്തെ തള്ളി ശിവസേന നേതാവ് സഞ്ജയ് റാവത്തും രംഗത്തുവന്നിരുന്നു. ഉദയ് മഹുര്‍ക്കര്‍ രചിച്ച 'വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടാണ് രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം വിവാദ പരാമര്‍ശം നടത്തിയത്. 'സവര്‍ക്കറെക്കുറിച്ച് നുണകള്‍ പ്രചരിപ്പിക്കപ്പെട്ടു. ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് മുമ്പാകെ മാപ്പപേക്ഷ സമര്‍പ്പിച്ചുവെന്ന് പറയപ്പെടുന്നു. മഹാത്മാ ഗാന്ധിയാണ് മാപ്പപേക്ഷ നല്‍കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്,' പരിപാടിയില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.


Tags:    

Similar News