ഹോര്‍മുസ് കടലിടുക്കില്‍ വിലക്ക് അമേരിക്കക്കും ഇസ്രായേലിനും മാത്രമെന്ന് ഇറാന്‍
തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കവുമായി ഇറാന്‍. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം അമേരിക്കയ്ക്കും ഇസ്രായേലിനും ഒഴികെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും തുറന്നുനല്‍കിയിട്ടുണ്ടെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിന് നേരെ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ പ്രസ്താവന നടത്തിയത്. നിലവില്‍ തന്ത്ര പ്രധാനമായ ഈ ജലപാത തടസ്സപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
'ഹോര്‍മുസ് കടലിടുക്ക് യഥാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കുമായി തുറന്നിരിക്കുകയാണ്,' എം.എസ്. നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അരാഗ്ചി വ്യക്തമാക്കി. എന്നാല്‍, തങ്ങളെ ആക്രമിക്കുന്ന ശത്രുരാജ്യങ്ങള്‍ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും മാത്രമാണ് ഈ പാതയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലുകള്‍ക്കും ടാങ്കറുകള്‍ക്കും ഈ വഴി കടന്നുപോകാന്‍ അനുവാദമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങള്‍ക്ക് സുരക്ഷിതമായി ഈ പാത ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖാര്‍ഗ് ഐലന്‍ഡിന് നേരെയുണ്ടായ അമേരിക്കന്‍ ആക്രമണം മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഭാഗിക ഉപരോധം ഏര്‍പ്പെടുത്തിയത് ആഗോള എണ്ണ വിപണിയെയും ബാധിക്കാന്‍ സാധ്യതയുണ്ട്. തങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വെല്ലുവിളിയുയര്‍ത്തുന്ന രാജ്യങ്ങളെ ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്നാണ് ഇറാന്റെ നിലപാട്.
