ഹിജാബ്: കേരള ഗവര്‍ണ്ണറുടേത് അബദ്ധജഡിലമായ അഭിപ്രായപ്രകടനം- ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

സൗന്ദര്യമെന്നാല്‍ നഗ്‌നത തുറന്ന് കാട്ടലാണെന്ന വികലവാദം പ്രത്യേക മനോഭാവത്തില്‍ നിന്ന് ഉടലെടുക്കുന്നതും സ്ത്രീവിരുദ്ധവുമാണ്.

Update: 2022-02-12 12:30 GMT

തിരുവനന്തപുരം: സൗന്ദര്യം മറച്ചു വെക്കുകയല്ല, പകരം സൗന്ദര്യം തന്ന ദൈവത്തോട് നന്ദിപറയുകയാണ് വേണ്ടതെന്നും ഇസ്‌ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നു എന്നുമുള്ള കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഭിപ്രായപ്രകടനം അബദ്ധജഡിലവും സ്ത്രീവിരുദ്ധവുമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സംസ്ഥാന പ്രസിഡന്റ് വി എം ഫത്ഹുദ്ദീന്‍ റഷാദി വാര്‍ത്താകുറുപ്പില്‍ പറഞ്ഞു.

സൗന്ദര്യമെന്നാല്‍ നഗ്‌നത തുറന്ന് കാട്ടലാണെന്ന വികലവാദം പ്രത്യേക മനോഭാവത്തില്‍ നിന്ന് ഉടലെടുക്കുന്നതും സ്ത്രീവിരുദ്ധവുമാണ്. മാന്യമായ വസ്ത്രധാരണം മനുഷ്യന് അഴകും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. മുസ്‌ലിം സ്ത്രീകള്‍ക്ക് അവരുടെ മാന്യതയെ അടയാളപ്പെടുത്തുന്നതിനും അതിക്രമങ്ങളില്‍ നിന്ന് സുരക്ഷിതത്വം നല്‍കുന്നതിനുമാണ് ഹിജാബ് ധരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഖുര്‍ആന്‍ നല്‍കിയിട്ടുള്ളത്. ഇത് മനസ്സിലാക്കാതെയുള്ള അഭിപ്രായ പ്രകടനം ഇസലാമിനെക്കുറിച്ചും ഹിജാബിനെക്കുറിച്ചുമുള്ള ഗവര്‍ണ്ണറുടെ തികഞ്ഞ അജ്ഞ്ഞതയാണ് വെളിവാക്കുന്നത്.

കര്‍ണാടകയിലും മറ്റ് ചില സംസ്ഥാനങ്ങളിലും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്ന മൗലികാവകാശങ്ങളുടെ ധ്വംസനവും വിദ്യാഭ്യാസ നിഷേധവുമൊക്കെ ഗവര്‍ണ്ണര്‍ സൗകര്യപൂര്‍വ്വം അവഗണിക്കുകയാണ്.

അതേസമയം, ആര്‍എസ്എസിന് മുന്നില്‍ വിധേയത്വം പ്രകടിപ്പിക്കുന്നതിനും ഹിന്ദുത്വ ശക്തികളെ പ്രീതിപ്പെടുത്തുന്നതിനും വേണ്ടി ഹിജാബ് കണിശമായി ജീവിതത്തില്‍ പാലിച്ച ആദ്യകാല വനിതകളെക്കുറിച്ച് കളവ് പ്രചരിപ്പിക്കുന്നത് ധാര്‍മികതയക്ക് നിരക്കാത്തതും വഹിക്കുന്ന പദവിക്ക് ഒട്ടും ചേരാത്തതുമാണ്. ഗവര്‍ണര്‍ നടത്തുന്ന ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ അനൗചിത്യവും സമൂഹത്തില്‍ ഭിന്നത പരത്താന്‍ ഇടയാക്കുന്നതുമാണ്. അതിനാല്‍ അബദ്ധജഡിലവും സ്ത്രീ വിരുദ്ധവുമായ പ്രസ്താവന ഗവര്‍ണ്ണര്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


Tags:    

Similar News