ക്ഷേത്രങ്ങളിലെ മൃഗബലി വിലക്കി ത്രിപുര ഹൈക്കോടതി

ത്രിപുര സംസ്ഥാനത്തെ ഏതെങ്കിലും ക്ഷേത്ര പരിധിയില്‍ ഏതെങ്കിലും മൃഗത്തേയോ പക്ഷിയേയോ ബലിയര്‍പ്പിക്കുന്നതിന് ഭരണകൂടത്തേയോ വ്യക്തിയേയോ അനുവദിക്കില്ലെന്ന് വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.

Update: 2019-09-28 16:31 GMT

അഗര്‍ത്തല: ക്ഷേത്രങ്ങളിലെ ആചാര പ്രകാരമുള്ള മൃഗ ബലിക്ക് വിലക്ക് ഏര്‍പ്പെടുത്തി ത്രിപൂര ഹൈക്കോടതി. ചീഫ് ജസ്റ്റിസ് സഞ്‌ജോയ് കരോള്‍, ജസ്റ്റിസ് അരിന്തം ലോധ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് റിട്ട. ജഡ്ജി സുഭാഷ് ഭട്ടാര്‍ജി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ത്രിപുര സംസ്ഥാനത്തിനകത്തെ ഏതെങ്കിലും ക്ഷേത്ര പരിധിയില്‍ ഏതെങ്കിലും മൃഗത്തേയോ പക്ഷിയേയോ ബലിയര്‍പ്പിക്കുന്നതിന് ഭരണകൂടത്തേയോ വ്യക്തിയേയോ അനുവദിക്കില്ലെന്ന് വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.

ഹിന്ദു മതത്തിലെ താന്ത്രിക് വിശ്വാസപ്രകാരം ദശ മഹാ വിദ്യയിലെ അനുഷ്ഠാനമാണ് ഇതെന്ന് സംസ്ഥാനസര്‍ക്കാരിന്റെ വാദത്തെ കോടതി നിഷേധിക്കുകയും ക്ഷേത്രങ്ങളില്‍ ദാനമായിക്കിട്ടിയ മൃഗങ്ങള്‍ക്ക് ഉടന്‍ അഭയകേന്ദ്രം ഒരുക്കണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു.ഇവിടങ്ങളില്‍ കോടതി വിധി ലംഘിക്കുന്നുണ്ടോ എന്നറിയാനായി കാമറകള്‍ സ്ഥാപിക്കാനും കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ത്രിപുര ഇന്ത്യയുടെ ഭാഗമായപ്പോള്‍ 1949 ല്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം ത്രിപുരയിലെ ചില ക്ഷേത്രങ്ങളില്‍ മൃഗബലി നടത്താനുള്ള അധികാരം സംസ്ഥാനത്തിനുണ്ടായിരുന്നു.

അതേ സമയം മൃഗബലിമാത്രമാണ് കോടതി വിലക്കുന്നതെന്നും മൃഗങ്ങളെ ക്ഷേത്രത്തില്‍ ദാനം ചെയ്യാമെന്നും കോടതി അറിയിച്ചു. ത്രിപുരയിലെ ത്രിപുരേശ്വരി ക്ഷേത്രം, ചതുര്‍ദാസ് ദേവതാ ബാരി ക്ഷേത്രം എന്നിവിടങ്ങളിലാണ് ആചാരപ്രകാരം ആടുകളെ ബലികഴിക്കുന്നത്. 500 വര്‍ഷം പഴക്കമുള്ള ആചാരമാണിതെന്നാണ് പറയപ്പെടുന്നത്.


Tags: