ഹെലികോപ്റ്റര്‍ പ്രസവ മുറിയായി; ലക്ഷദ്വീപ് സ്വദേശിനിക്ക് സുഖപ്രസവം

Update: 2020-10-16 01:13 GMT

കൊച്ചി: വിമാനത്തിലും കപ്പലിലുമെല്ലാം പ്രസവം നടക്കുന്നത് ഇന്ന് അത്ര വലിയ വാര്‍ത്തയല്ലാതായി മാറിയിട്ടുണ്ട്. എന്നാല്‍, ഹെലികോപ്റ്റര്‍ പ്രസവമുറിയാവുന്നത് അപൂര്‍വമാണ്. അത്തരത്തിലൊരു സംഭവമാണ് ലക്ഷദ്വീപ് സ്വദേശിനിക്കുണ്ടായത്. ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ യുവതി ഹെലികോപ്റ്ററില്‍ പ്രസവിച്ചു. അഗത്തി സ്വദേശിനിയായ നുസൈബയാണ് ഹെലികോപ്റ്ററില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഹെലികോപ്റ്റര്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുമ്പാണ് യുവതിയുടെ സുഖപ്രസവം. അഗത്തിയിലെ ആശുപത്രിയില്‍ നിന്ന് അടിയന്തരമായി പവന്‍ ഹാന്‍സിന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് വരികയായിരുന്നു. കൊച്ചിയില്‍ എത്തുന്നതിനു മുമ്പ് തന്നെ യുവതി പ്രസവിക്കും എന്നായതോടെ യുഎന്‍എയുടെ സജീവ പ്രവര്‍ത്തകയും ലക്ഷദ്വീപ് രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമായ ധന്യയുടെ ഇടപെടലാണ് സഹായകമായത്.


   പ്രസവം എടുത്ത ധന്യ തന്റെ വര്‍ഷങ്ങളുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തി യുവതിക്കും കുഞ്ഞിനും വേണ്ട എല്ലാ പരിചരണവും നല്‍കുകയായിരുന്നു. അവശ്യസമയത്ത് കൃത്യമായ പരിചരണം ലഭിച്ചതു കാരണമാണ് മാതാവിന്റെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷപ്പെട്ടത്. യുഎന്‍എ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റല്‍ യൂനിറ്റ് അംഗമായിരുന്നു ധന്യ. അടിയന്തര സാഹചര്യത്തില്‍ തന്റെ പ്രവര്‍ത്തന പരിചയം കൈമുതലാക്കി രണ്ടുപേരുടെ ജീവന്‍ രക്ഷിച്ച ധന്യയ്ക്ക് യുഎന്‍എയുടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അഭിനന്ദനപ്രവാഹമാണ്.

Helicopter becomes maternity ward; Lakshadweep native gives birth




Tags:    

Similar News