പെരിന്തല്‍മണ്ണയില്‍ കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടം

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

Update: 2019-08-08 14:09 GMT

പെരിന്തല്‍മണ്ണ: കനത്ത മഴയെതുടര്‍ന്ന് താലൂക്കില്‍ ആറു വീടുകള്‍ തകര്‍ന്നു. പലയിടങ്ങളിലും വെള്ളംകയറി. തൂത പുഴ കരകവിഞ്ഞൊഴുകി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

വ്യാഴാഴ്ചയും തുടര്‍ന്ന ശക്തമായ മഴയില്‍ പലയിടങ്ങളിലും നാശം വിതച്ചു. ഇടയ്ക്ക് വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ പൊട്ടി വീണു. പെരിന്തല്‍മണ്ണ താലൂക്കില്‍ ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നു. പുഴക്കാട്ടിരി വരിക്കോടന്‍ ബീകുട്ടി, അരക്കുപറമ്പ് സ്വദേശി ബിന്ദു,പുഴക്കാട്ടിരി പൂന്താനത്തു കനകരാജ്, ആലിപ്പറമ്പ് ആനക്കാട്ടില്‍ കദീജ, പുലാമന്തോള്‍ കുട്ടപ്പുലാവില്‍ മൈമൂന, മേലാറ്റൂര്‍ കടുക്കാംകുന്ന് അമൃത എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. വെട്ടത്തൂര്‍ കാര്യവട്ടത്തും ഒരു വീട് തകര്‍ന്നു. കൊളത്തൂര്‍ വലിയപറമ്പില്‍ വന്‍ ആല്‍മരം റോഡിലേക്ക് കടപുഴകി വീണു. ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് റോഡില്‍ നിന്നും മരം നീക്കം ചെയ്തത്.

അങ്ങാടിപ്പുറം വില്ലേജ് ഓഫിസ് കെട്ടിടത്തിനു ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടു.റോഡ് നിര്‍മിച്ചപ്പോള്‍ െ്രെഡനേജ് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തതാണ് വില്ലജ് ഓഫിസ് കോമ്പൗണ്ടില്‍ വെള്ളം നിറയാന്‍ കാരണമായത്. പെരിന്തല്‍മണ്ണ മാനത്തുമംഗലം പൊന്നിയാകുര്‍ശ്ശി ബൈപ്പാസ് റോഡ് വെള്ളത്തില്‍ മുങ്ങി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മണ്ണിടിച്ചില്‍ മേഖലയിലും ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയിലും ജാഗ്രത നിര്‍ദേശം നല്‍കി. റവന്യൂ ഉദ്യോഗസ്ഥരും പോലിസും, അഗ്‌നി രക്ഷാ വിഭാഗവും, ട്രോമാകെയര്‍ വളണ്ടിയര്‍മാരും സജീവമായി രംഗത്തുണ്ട്.

Tags: