പരിശോധനയില്ലാതെ ഹെല്‍ത്ത് കാര്‍ഡ്: തിരുവനന്തപുരം ജനറല്‍ ആശുപത്രി ആര്‍എംഒയ്ക്ക് സസ്‌പെന്‍ഷന്‍

Update: 2023-02-02 06:50 GMT

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡ് ഒരു പരിശോധനയുമില്ലാതെ ഫീസ് വാങ്ങി നല്‍കുന്നുവെന്ന മാധ്യമവാര്‍ത്തയെത്തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയെ സസ്‌പെന്റ് ചെയ്തു. ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജനെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നടപടി.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍തന്നെ ഡോക്ടര്‍ക്കെതിരേ അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യസുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ ആണ് 300 രൂപ വീതം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നത്.

എഫ്എസ്എസ്എഐയുടെ വെബ് സൈറ്റില്‍ നിന്ന് മെഡിക്കല്‍ ഫിറ്റ്‌നസ് ഫോം ഡൗണ്‍ ലോഡ് ചെയ്യുക, ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വ്രണം, മുറിവ് എന്നിവയുണ്ടോ എന്ന് നോക്കാനുള്ള പരിശോധന, വാക്‌സിനെടുത്തിട്ടുണ്ടോ എന്ന പരിശോധന, പകര്‍ച്ച വ്യാധികള്‍ ഉണ്ടോ എന്നറിയാനുളള രക്ത പരിശോധന, സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും. അങ്ങനെ വലിയ കടമ്പകള്‍ക്ക് ശേഷം മാത്രം ഹെല്‍ത്ത് കാര്‍ഡ് എന്നായിരുന്നു അവകാശവാദം. എന്നാല്‍, തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ ഇതൊന്നുമില്ലാതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നുവെന്ന വാര്‍ത്തയാണ് ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നത്.

Tags: