ഹാത്‌റസ് യുഎപിഎ കേസ്: മസൂദ് അഹമ്മദിന് ജാമ്യം

Update: 2024-03-12 12:46 GMT

ലഖ്‌നോ: മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റ് ചെയ്ത് ജയിലിലടച്ച വിദ്യാര്‍ത്ഥി നേതാവ് മസൂദ് അഹമ്മദിന് ഹാത്‌റസ് യുഎപിഎ കേസിലും ജാമ്യം. ഇഡി കേസില്‍ നേരത്തേ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും യുഎപിഎ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. ജാമിഅ മില്ലിയ ഇസ് ലാമിയ വിദ്യാര്‍ത്ഥിയും ജേണലിസം ബിരുദധാരിയുമായ മസൂദ് അഹമ്മദിനെ യുപി പോലിസാണ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ചത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, മറ്റൊരു വിദ്യാര്‍ഥി നേതാവ് അതീഖുര്‍റഹ്മാന്‍, വാഹനത്തിന്റെ െ്രെഡവര്‍ മുഹമ്മദ് ആലം എന്നിവര്‍ നേരത്തേ യുഎപിഎ കേസിലും ഇഡി കേസിലും ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച വിദ്യാര്‍ഥി സംഘടനയായ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായിരുന്നു മസൂദ്. ജയിലിലടയ്ക്കപ്പെട്ട് മൂന്നര വര്‍ഷത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഹാത്‌റസില്‍ സവര്‍ണര്‍ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് യുവതിയുടെ വസതിയിലേക്ക് പോവുന്നതിനിടെയാണ് സിദ്ദീഖ് കാപ്പന്‍, ഡ്രൈവര്‍ ആലം, അതീഖുര്‍ റഹ്മാന്‍, മസൂദ് അഹ്മദ് എന്നിവരെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News