ഹജ്ജ്: കേരളത്തില്‍ നിന്ന് ആദ്യസംഘം ഞായറാഴ്ച പുറപ്പെടും

Update: 2019-07-05 11:41 GMT

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ഇത്തവണത്തെ ആദ്യ ഹജ്ജ് വിമാനം ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയരും. കരിപ്പൂരില്‍ ഹജ്ജ് ക്യാംപിനോടനുബന്ധിച്ചു സെല്‍ പ്രവര്‍ത്തനം വെള്ളിയാഴ്ച ആരംഭിച്ചു. ശനിയാഴ്ച മുതലാണ് ക്യാംപ് പ്രവര്‍ത്തനമാരംഭിക്കുക. ഞായറാഴ്ച ഉച്ചക്കു 2.25നാണ് കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. 300 തീര്‍ഥാടകര്‍ വീതമുള്ള സൗദി എയര്‍ലൈന്‍സിന്റെ 36 സര്‍വീസുകളാണ് കരിപ്പൂരില്‍ നിന്നുണ്ടാവുക. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം 13472 പേരാണ് കേരളത്തില്‍ നിന്നു ഹജ്ജിനു പുറപ്പെടുന്നത്. ഇതില്‍ 10732 പേര്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയും 2740 കൊച്ചി വിമാനത്താവളം വഴിയുമാണ് യാത്ര പോവുക. തീര്‍ഥാടകരില്‍ 60 ശതമാനവും (8026) സ്ത്രീകളാണ്. 19 കുട്ടികളാണ് ഇത്തവണ തീര്‍ഥാടനത്തിനു സംസ്ഥാനത്തു നിന്നും പോവുന്നത്.

മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ 3830 പേര്‍. 3457 പേരുള്ള കോഴിക്കോടാണ് രണ്ടാംസ്ഥാനത്ത്. 70 വയസ്സിനു മുകളിലുള്ള വിഭാഗത്തില്‍ 1199 പേരും 45 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ 2011 പേരുമാണ് ഹജ്ജിനു പോവുന്നത്. അതേസമയം നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം 13നു വൈകീട്ട് മന്ത്രി കെടി ജലീല്‍ നിര്‍വഹിക്കും. 14നു ഉച്ചക്കു 2.10നാണ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. 340 തീര്‍ഥാടകര്‍ വീതമുള്ള എട്ടു സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ നിന്നു എയര്‍ ഇന്ത്യ നടത്തുക. ഇതാദ്യമായാണ് കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അനുവദിക്കുന്നതെന്നു ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു.

Tags:    

Similar News