പ്രളയത്തിലും പഠിക്കാതെ സർക്കാർ; പശ്ചിമഘട്ടത്തില്‍ 31 ക്വാറികള്‍ക്ക് അനുമതി

പത്തനംതിട്ടയില്‍ നാല് ക്വാറികള്‍ക്കായി അനുമതി തേടിയിരിക്കുന്നത് അദാനിയാണ്. അദാനി തുറമുഖ കമ്പനി തലസ്ഥാനത്ത് രണ്ടിടങ്ങളില്‍ ക്വാറികൾക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Update: 2019-09-13 10:09 GMT

കോഴിക്കോട്: പശ്ചിമഘട്ടത്തില്‍ 31 കരിങ്കല്‍ ക്വാറികള്‍ക്ക് കൂടി അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. മൂന്ന് ജില്ലകളിലെ 31 അപേക്ഷകളില്‍ മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പ് അംഗീകാരപത്രം നല്‍കി. റവന്യൂ വകുപ്പിനെ മാറ്റിനിര്‍ത്തിയും 2015ലെ മൈനിങ് ചട്ടം പരിഗണിക്കാതെയുമാണ് നീക്കം. പാരിസ്ഥിതികാഘാത പഠനമോ ചര്‍ച്ചയോ നടത്താതെയും ഭൂഗര്‍ഭ ജലവിതാനം പരിശോധിക്കാതെയുമാണ് നടപടി.

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 18ഉം കൊല്ലത്ത് ഏഴും പത്തനംതിട്ടയില്‍ ആറും ക്വാറികള്‍ക്ക് അനുമതി നൽകാനാണ് തീരുമാനം. മറ്റ് വകുപ്പുകളുടെ അനുമതി കൂടി ലഭിച്ചാല്‍ ഉടന്‍ തന്നെ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കും. ജിയോളജി വകുപ്പിന്റെ 2016ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 1385 പാറമകടളാണ് പ്രവര്‍ത്തിക്കുന്നത്. റവന്യൂ ഭൂമിയും വനഭൂമിയും കയ്യേറി ഖനനം നടത്തുന്നവയുള്‍പ്പെടെ അയ്യായിരത്തിലധികം ക്വാറികളാണ് അനധികൃതമായി ഖനനം നടത്തുന്നത്.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ വെച്ചു താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടേയും വ്യവസായ മന്ത്രിയുടേയും കര്‍ശന നിര്‍ദ്ദേശമുണ്ട്. പത്തനംതിട്ടയില്‍ നാല് ക്വാറികള്‍ക്കായി അനുമതി തേടിയിരിക്കുന്നത് അദാനിയാണ്. അദാനി തുറമുഖ കമ്പനി സിഇഒയുടെ പേരില്‍ തലസ്ഥാനത്ത് രണ്ടിടങ്ങളില്‍ ക്വാറികൾക്ക് അനുമതി നല്‍കിയിട്ടുണ്ട്.

അദാനി പോര്‍ട്‌സിന് വേണ്ടി ചട്ടം ലംഘിച്ച് പെരുങ്കടവിളയില്‍ ഒരു ക്വാറി നല്‍കിയിട്ടുണ്ട്. ജെം ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പാറമട. അടച്ചൂപൂട്ടിയ ക്വാറിയില്‍ നിന്ന് വീണ്ടും പാറ പൊട്ടിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഒരു ടണ്‍ കരിങ്കല്ലിന് 26 രൂപ മാത്രമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. കരിങ്കല്‍ ലോഡുകള്‍ സംസ്ഥാനത്തിന് പുറത്തെത്തിച്ച് വില്‍പന നടത്തുന്നതായും റിപോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

Full View

Tags:    

Similar News