സര്‍ക്കാര്‍ പിന്നോട്ടില്ല; കര്‍ഷക നിയമത്തിനെതിരായ പ്രമേയം ജനുവരി എട്ടിന് നിയമസഭയില്‍ അവതരിപ്പിക്കും

ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ കര്‍ഷകനിയമത്തിനെതിരായ പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ അറിയിച്ചു.

Update: 2020-12-23 00:50 GMT

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക പ്രമേയം പാസാക്കാനുള്ള നീക്കം ഗവര്‍ണര്‍ തടഞ്ഞെങ്കിലും പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്നാക്കം പോവേണ്ടതില്ലെന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ കര്‍ഷകനിയമത്തിനെതിരായ പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യം വിഎസ് സുനില്‍ കുമാര്‍ പ്രഖ്യാപിച്ചത്. പ്രത്യേക നിയമസമ്മേളനത്തിന് അനുമതി നിഷേധിക്കുക വഴി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുകയാണ്. കാര്‍ഷിക നിയമത്തിനെ എതിര്‍ത്തും ഇതിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പിന്തുണച്ചും തിരുവനന്തപുരത്ത് പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്നും ഈ സമരത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുമെന്നും കൃഷി മന്ത്രി അറിയിച്ചു.

ഇതൊരു ഫെഡറല്‍ റിപബ്ലിക്കാണ് ബനാനാ റിപബ്ലിക്കല്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പാക്കില്ല. കാര്‍ഷിക നിയമത്തില്‍ ബദല്‍ നിയമ നിര്‍മ്മാണം നടത്തുന്ന കാര്യവും സംസ്ഥാന സര്‍ക്കാറിന്റെ ആലോചനയിലുണ്ട്.ഗവര്‍ണര്‍ പദവിയെ രാഷ്ട്രീയ ചട്ടുകമാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും വി എസ് സുനില്‍ കുറ്റപ്പെടുത്തി.

അതേസമയം നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. അതിരൂക്ഷ വിമര്‍ശനമാണ് കത്തില്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഉന്നയിച്ചത്. കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ മാത്രമുള്ള അടിയന്തര സാഹചര്യം ഇല്ല എന്ന ഗവര്‍ണറുടെ വാദം തെറ്റാണെന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Tags:    

Similar News