കല്ലിടല്‍ സാങ്കേതികം മാത്രമെന്ന സര്‍ക്കാര്‍ വാദം പൊള്ള; നടപടി ഭൂമി ഏറ്റെടുക്കലിന് മുന്നോടിയാണെന്ന് തെളിയിച്ച് രേഖകള്‍

ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം തന്നെ എടുത്തിരുന്നുവെന്ന് തെളിയിക്കുന്ന വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്.

Update: 2022-03-27 03:25 GMT

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കായി സാമൂഹ്യആഘാതപഠനം നടത്തിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം തന്നെ എടുത്തിരുന്നുവെന്ന് തെളിയിക്കുന്ന വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്.

ഇപ്പോള്‍ ഭൂമി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങള്‍ അടക്കം മുറിച്ച് അടയാളങ്ങള്‍ നല്‍കിയുള്ള സര്‍വ്വേയെക്കുറിച്ച് വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തില്‍ സര്‍വ്വെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

കെ റെയില്‍ സമരം കത്തുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ആവര്‍ത്തിക്കുന്നത് സര്‍വ്വെ ഭൂമി ഏറ്റെടുക്കാനല്ലെന്നാണ്. എന്നാല്‍ 2021 ഒക്ടോബര്‍ 8ന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ കൃത്യമായി പറയുന്നത് തിരുവനന്തപുരം കാസര്‍ക്കോട് അതിവേഗ പാതക്കായി വിവിധ വില്ലേജുകളില്‍ നിന്നും സ്ഥലമെടുപ്പിന്റെ ഭാഗമായി പട്ടിക തിരിച്ച് ഭൂമിയില്‍ സര്‍വ്വെ നടത്തണമെന്നാണ്. സര്‍വ്വേക്ക് തടസ്സമായി മരങ്ങളുണ്ടെങ്കില്‍ മുറിക്കണമെന്നും കല്ലെന്ന് എടുത്ത് പറയാതെ അതിരടയാളങ്ങള്‍ ഇടണമെന്നും നിര്‍ദ്ദേശിക്കുന്നു. 61 ലെ സര്‍വ്വെസ് ആന്റ് ബൗണ്ടറി ആക്ട് പ്രകാരമാണ് വിജ്ഞാപനം.

ഭൂമി ഏറ്റെടുക്കാന്‍ തന്നെയെന്നാണ് വിജ്ഞാപനമെന്നാണ് ഒറ്റ നോട്ടത്തില്‍ വിജ്ഞാപനം കാണിച്ചുതരുന്നത്. അതേ സമയം, സര്‍ക്കാര്‍ പ്രതിരോധം റവന്യുവകുപ്പ് 2021 ഓഗസ്റ്റ് 8 ന് ഇറക്കിയ ഉത്തരവാണ്. ഉത്തരവിന്റെ അവസാന ഭാഗത്ത് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ചുള്ള നടപടി തുടങ്ങുക റെയില്‍വെ മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്ക് ശേഷം മാത്രമെന്നാണ്. പക്ഷെ ഉത്തരവിറക്കി രണ്ട് മാസം കഴിഞ്ഞാണ് വിജ്ഞാപനം. മാത്രമല്ല, കേന്ദ്രാനുമതിക്ക് ശേഷം മാത്രേമ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങൂ എന്ന് പറഞ്ഞുള്ള സര്‍ക്കാര്‍ പിടിവള്ളിയാക്കുുന്ന ഉത്തരവില്‍ തന്നെ ഭൂമി ഏറ്റെടുക്കാന്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറെയും 11 സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരെയും നിയമിക്കുന്നുമുണ്ട്.

അതായത് സര്‍വ്വെയെ കുറിച്ചുള്ള വിജ്ഞാപനും ഉത്തരവും ആശയക്കുഴപ്പം രൂക്ഷമാക്കുന്നു. കല്ലിടലിന്റെ ഉത്തരവാദിത്തത്തിലും ബഫര്‍സോണിലുമെന്നെ പോലെ ഭൂമി ഏറ്റെടുക്കലിലും ഉള്ളത് ദുരൂഹതയാണ്. കല്ലിട്ട് സര്‍വ്വെ നടക്കുന്ന ഭൂമി നാളെ ഏറ്റെടുക്കുമോ ഇല്ലയോ എന്ന് വ്യക്തമായ ഉറപ്പ് ആര്‍ക്കുമില്ല.

Tags:    

Similar News