സംഭരണ പരിധി പകുതിയായി കുറച്ചു; ഉള്ളിവില നിയന്ത്രിക്കാന്‍ കേന്ദ്ര ഇടപെടല്‍

ഉള്ളിവില കുറക്കാന്‍ ഇറക്കുമതി പ്രോല്‍സാഹിപ്പിക്കാനും സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ജനുവരിയില്‍ തുര്‍ക്കിയില്‍നിന്നുള്ള 110000 ടണ്‍ ഉള്ളി എത്തും.

Update: 2019-12-03 17:39 GMT

ന്യൂഡല്‍ഹി: കുതിച്ചുയര്‍ന്ന ഉള്ളിവില നിയന്ത്രിക്കാന്‍ മൊത്ത-ചില്ലറ കച്ചവടക്കാരുടെ സംഭരണ പരിധി കേന്ദ്ര സര്‍ക്കാര്‍ പകുതിയായി കുറച്ചു. പൂഴ്ത്തിവയ്പ്പ് തടയാനാണ് സര്‍ക്കാര്‍ നടപടി. ചില്ലറ വില്‍പ്പനക്കാര്‍ക്ക് അഞ്ച് ടണ്‍ ഉള്ളിയും മൊത്തം വില്‍പ്പനക്കാര്‍ക്ക് 25 ടണ്‍ ഉളളിയുമാണ് ഇനി സംഭരിക്കാനാവുക.

രാജ്യത്തെ ഉള്ളിവില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭരണ ശാലകളില്‍ സൂക്ഷിച്ചുവെക്കുന്നത് നിയന്ത്രിക്കുകയും കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു. ഉള്ളിവില കുറക്കാന്‍ ഇറക്കുമതി പ്രോല്‍സാഹിപ്പിക്കാനും സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ജനുവരിയില്‍ തുര്‍ക്കിയില്‍നിന്നുള്ള 110000 ടണ്‍ ഉള്ളി എത്തും. കഴിഞ്ഞ ആഴ്ചയാണ് ഈജിപ്തില്‍ നിന്നുള്ള ഉള്ളി കപ്പല്‍ മാര്‍ഗം മുംബൈയിലെത്തിയത്. ഇറക്കുമതി ചെയ്ത ഉള്ളി കിലോക്ക് ശരാശരി 60 രൂപ നിരക്കിലാണ് വില്‍ക്കുന്നത്.

ഉള്ളി വില നിരീക്ഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായ മന്ത്രിതല സമിതി രൂപീകരിച്ചിരുന്നു. അതേസമയം, ഉള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ ശരാശരി 75 രൂപയും നഗരങ്ങളില്‍ 120 രൂപയുമാണ് വില. 2019-20 വര്‍ഷത്തില്‍ ഉള്ളി ഉല്‍പാദനം 26 ശതമാനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.





Tags:    

Similar News