സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയെ ഇഡി വിളിച്ചു വരുത്തി

കേസില്‍ കുടുക്കുകയായിരുന്നു എന്നു തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് കൂടുതല്‍ പ്രതികരണം പിന്നീട് ഉണ്ടാകുമെന്നും ഇനി ഇഡി ഓഫിസില്‍ വരേണ്ട ആവശ്യമുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും സ്വപ്‌ന പ്രതികരിച്ചു.

Update: 2021-11-11 15:22 GMT

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി സ്വപ്‌ന സുരേഷിനെ ഇഡി വിളിച്ചു വരുത്തി. കേസില്‍ കുടുക്കുകയായിരുന്നു എന്നു തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് കൂടുതല്‍ പ്രതികരണം പിന്നീട് ഉണ്ടാകുമെന്നും ഇനി ഇഡി ഓഫിസില്‍ വരേണ്ട ആവശ്യമുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും സ്വപ്‌ന പ്രതികരിച്ചു.

അതേസമയം, നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ജയില്‍ മോചിതയായ സ്വപ്‌ന സുരേഷിന് തിരുവനന്തപുരത്തേക്ക് പോകാന്‍ ജാമ്യവ്യവസ്ഥ തടസ്സമാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കേസില്‍ ജാമ്യം ലഭിച്ചപ്പോള്‍ കൊച്ചി അതിര്‍ത്തി വിട്ടു പോകരുതെന്നായിരുന്നു വ്യവസ്ഥ. ഇതിനാലാണ് തിരുവനന്തപുരത്ത് ജയില്‍ മോചിതയായ ഉടന്‍ സ്വപ്‌ന കൊച്ചിയിലേക്ക് എത്തിയത്.

എല്ലാ ചോദ്യങ്ങള്‍ക്കും മറപടിയുണ്ടെന്നും താന്‍ ഒളിച്ചോടില്ലെന്നും ജയില്‍ മോചിതയായ ശേഷം സ്വപ്‌ന പ്രതികരിച്ചിരുന്നു. നിയമോപദേശത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമെന്നും തിരുവനന്തപുരത്ത് അമ്മയ്‌ക്കൊപ്പം മാധ്യമങ്ങളെ കാണുമെന്നും സ്വപ്‌ന വ്യക്തമാക്കിയിരുന്നു.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് തുടങ്ങിയ കേസുകളിലാണ് സ്വപ്‌ന സുരേഷ് പ്രതിയായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്‌നയുടെ ജയില്‍മോചനം സാധ്യമായത്. നേരത്തെ സ്വപ്‌ന സുരേഷിന്റെ പേരില്‍ ഒരു ശബ്ദരേഖയടക്കം പുറത്തുവന്നത് സ്വര്‍ണക്കടത്ത് കേസില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

Tags:    

Similar News