പ്രതിച്ഛായ ഉണ്ടായിട്ടുവേണ്ടേ നഷ്ടപ്പെടുത്താന്‍; മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല

സംസ്ഥാനത്ത് കണ്‍സല്‍ട്ടന്‍സി രാജാണ് നടക്കുന്നത്. കോണ്‍ഗ്രസോ യുഡിഎഫോ കണ്‍സല്‍ട്ടസി നല്‍കുന്നതിന് എതിരല്ല.

Update: 2020-07-19 11:54 GMT

തിരുവനന്തപുരം: സര്‍ക്കാറിന് പ്രതിച്ഛായ ഉണ്ടായിട്ടുവേണ്ടേ നഷ്ടപ്പെടുത്താനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെയാണ് ചെന്നിത്തല പരിഹാസത്തോടെ നേരിട്ടത്. ഈ സര്‍ക്കാറിന് ഒരിക്കലും പ്രതിച്ഛായ ഉണ്ടായിട്ടില്ല. പിആര്‍ ഏജന്‍സികള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ എഴുതിയാലൊന്നും പ്രതിച്ഛായയുണ്ടാവില്ല. ജനങ്ങള്‍ക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന് പ്രതിച്ഛായ ഉണ്ടാവുക. അത്തരം ഒരു നടപടിയും കഴിഞ്ഞ നാലുവര്‍ഷമായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

   സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ട സന്ദര്‍ഭമെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണ വിധേയമാക്കണം. ഉപ്പ് തിന്നവരെല്ലാം വെള്ളം കുടിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഉപ്പ് തിന്നവരാരും വെള്ളം കുടിക്കുന്നില്ല. അവരെല്ലാവരും രക്ഷപ്പെട്ടു നില്‍ക്കുകയാണ്. മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാവില്ല. ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ടില്‍ എം ശിവശങ്കരന്‍ കുറ്റം ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. തങ്ങളെ സഹായിച്ചത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി ഫെലോയുമാണെന്ന് കേസിലെ ഒന്നാം പ്രതിയും പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിനെ കുറിച്ച് അന്വേഷണം വേണം.

    തന്റെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളൊന്നും അറിയുന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത് ആരെ കബളിപ്പിക്കാനാണ്. ഒന്നുകില്‍ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു, അല്ലെങ്കില്‍ തന്റെ ഓഫിസില്‍ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ല. സംസ്ഥാനത്ത് കണ്‍സല്‍ട്ടന്‍സി രാജാണ് നടക്കുന്നത്. കോണ്‍ഗ്രസോ യുഡിഎഫോ കണ്‍സല്‍ട്ടസി നല്‍കുന്നതിന് എതിരല്ല. സാങ്കേതിക മികവോടുകൂടിയ വന്‍കിട പദ്ധതികള്‍ നടപ്പാക്കേണ്ടി വരുമ്പോള്‍ കണ്‍സല്‍ട്ടന്‍സികളുടെ സേവനം ഉപയോഗിക്കേണ്ടി വരാമെന്നും ചെന്നിത്തല പറഞ്ഞു.

Gold smuggling case: Chennithala mocks CM Pinarayi




Tags:    

Similar News