ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് ലോക്സഭയില്‍ പ്രജ്ഞാ സിങ് താക്കൂര്‍

പ്രജ്ഞയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തി. അതേസമയം, പ്രജ്ഞയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കാനായിരുന്നു ബിജെപി അംഗങ്ങളുടെ ശ്രമം.

Update: 2019-11-27 14:09 GMT

ന്യൂഡൽ​ഹി: ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് ആവര്‍ത്തിച്ച് ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂര്‍. ലോക്സഭയില്‍ എസ്പിജി ബില്ലിന്‍റെ ചര്‍ച്ചക്കിടെയായിരുന്നു പ്രജ്ഞാ സിംഗിന്‍റെ പരാമര്‍ശം. ഗാന്ധിജിയെ കൊലപ്പെടുത്തിയത് സംബന്ധിച്ച്, ഡിഎംകെ എംപി എ രാജ ഗോഡ്സെയുടെ വാക്കുകള്‍ ഉദ്ധരിക്കവേയാണ് പ്രജ്ഞാ സിങ് ഇടപെട്ട് വിവാദ നിലപാട് ആവര്‍ത്തിച്ചത്.

പ്രജ്ഞയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തി. അതേസമയം, പ്രജ്ഞയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കാനായിരുന്നു ബിജെപി അംഗങ്ങളുടെ ശ്രമം. ഗാന്ധിജിയെ വധിക്കുന്നതിന് 32 വര്‍ഷങ്ങള്‍ക്ക് മുമ്പേ അദ്ദേഹത്തോട് വൈരാഗ്യം ഉണ്ടായിരുന്നെന്ന് ഗോഡ്‍സെ തന്നെ പറഞ്ഞിരുന്നതായി എ രാജ പ്രതികരിച്ചു. ഒരു പ്രത്യേക ആദര്‍ശത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ടാണ് ഗോഡ്സെ ഗാന്ധിജിയെ വധിച്ചതെന്നും രാജ അഭിപ്രായപ്പെട്ടു.

മലേഗാവ് സ്ഫോടനക്കേസില്‍ വിചാരണ നേരിടുന്ന പ്രജ്ഞ സിംഗിനെ പ്രതിരോധ മന്ത്രാലയത്തിന്‍റെ പാര്‍ലമെന്‍ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതും കഴിഞ്ഞയിടെ വിവാദമായിരുന്നു. സംഭവം വിവാദമായതോടെ ബിജെപി പ്രജ്ഞയോട് വിശദീകരണം ആവശ്യപ്പെടുകയും അപലപിക്കുകയും ചെയ്തിരുന്നു. പ്രസ്താവനയില്‍ പ്രജ്ഞ സിങ് മാപ്പ് പറഞ്ഞെന്നും പിന്നാലെ ബിജെപി അറിയിച്ചിരുന്നു. 

Tags:    

Similar News