'ഈ വിഡ്ഢിത്തം അവസാനിപ്പിക്കണം'; മുഹമ്മദ് ഷമിയ്ക്ക് പിന്തുണയുമായി ഇര്‍ഫാന്‍ പത്താന്‍

Update: 2021-10-25 12:42 GMT

ന്യൂഡല്‍ഹി: പാകിസ്താനെതിരായ ലോകകപ്പിലെ തോല്‍വിയില്‍ മുഹമ്മദ് ഷമിയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

ഇന്ത്യക്ക് വേണ്ടി താനും ഇന്ത്യ പാക് മത്സരത്തിന്റെ ഭാഗമായിരുന്നെന്നും അന്നും തോറ്റിട്ടുണ്ടെന്നും, അന്ന് തന്നോട് ആരും പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞിട്ടല്ലെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരു്ന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഞാന്‍ ഇന്ത്യ പാക് പോരാട്ടത്തില്‍ കളിച്ചിട്ടുണ്ട്. തോറ്റ മത്സരങ്ങളുടെ ഭാഗവുമായിരുന്നു, പക്ഷേ അന്ന് എന്നോട് പാകിസ്താനിലേക്ക് പോകാന്‍ ഒരിക്കലും ആരും പറഞ്ഞിട്ടില്ല. ഞാന്‍ സംസാരിക്കുന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്. ഈ വിഡ്ഢിത്തം അവസാനിപ്പിക്കേണ്ടതുണ്ട്'. പത്താന്‍ ട്വീറ്റ് ചെയ്തു.

അതേസമയം, ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തിയാണ് ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നത്. നിരവധി സംഘപരിവാര്‍ അനുകൂലികളാണ് ഷമിക്കെതിരേ രംഗത്തെത്തിയത്. ഹിന്ദുത്വരുടെ ടൈംലൈനുകളില്‍ വിദ്വേഷ പ്രചാരണവും തെറിവിളികളും നിറഞ്ഞു. പാകിസ്താനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് സംഘപരിവാര്‍ പ്രചാരണം. ഇതിനെതിരേ ഷമിയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി.

Tags:    

Similar News