സൈപ്രസില്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് പൂര്‍ണ പിന്തുണയെന്ന് തുര്‍ക്കി

'തുല്യ പരമാധികാരത്തെ അടിസ്ഥാനമാക്കിയുള്ള തുര്‍ക്കി സൈപ്രിയോട്ടുകളുടെ കാഴ്ചപ്പാടിനെ തങ്ങള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു'- കാവുസോഗ്ലു ട്വിറ്ററില്‍ കുറിച്ചു.

Update: 2021-04-30 08:11 GMT

ആങ്കറ: സൈപ്രസ് ദ്വീപുമായി ബന്ധപ്പെട്ട തര്‍ക്കം അവസാനിപ്പിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ ആങ്കറ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലീദ് കാവുസോഗ്ലു. 'തുല്യ പരമാധികാരത്തെ അടിസ്ഥാനമാക്കിയുള്ള തുര്‍ക്കി സൈപ്രിയോട്ടുകളുടെ കാഴ്ചപ്പാടിനെ തങ്ങള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു'- കാവുസോഗ്ലു ട്വിറ്ററില്‍ കുറിച്ചു.

യുഎന്‍ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 27 മുതല്‍ 29 വരെ ജനീവയില്‍ നടന്ന 5 + 1 ഗ്രൂപ്പ് ഉച്ചകോടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ തര്‍ക്കത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഫെഡറല്‍ പരിഹാരത്തിലൂടെ ദ്വീപിലെ പ്രശ്‌ന പരിഹാരം അസാധ്യമാക്കുന്ന കാര്യങ്ങളെക്കുറിച്ച് പങ്കെടുത്ത പ്രതിനിധികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5 + 1 ഗ്രൂപ്പില്‍ യുഎന്നിന് പുറമെ ഗ്രീസ്, തുര്‍ക്കി, ബ്രിട്ടന്‍ എന്നീ ഗ്യാരന്റര്‍ രാജ്യങ്ങളും തുര്‍ക്കി, ഗ്രീക്ക് സൈപ്രിയോട്ടുകളുമാണുള്ളത്. 2017 ജൂലൈയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ യുഎന്‍ സ്‌പോണ്‍സര്‍ ചെയ്ത സൈപ്രസ് പുനസംഘടന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു ശേഷം ദ്വീപിന്റെ തര്‍ക്കം പരിഹരിക്കുന്നതിന് യുഎന്‍ മധ്യസ്ഥതയില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.

സമഗ്രമായ ഒത്തുതീര്‍പ്പ് നേടുന്നതിന് യുഎന്‍ തുടര്‍ച്ചയായ നയതന്ത്ര ശ്രമങ്ങള്‍ നടത്തിയിട്ടും ഗ്രീക്കും തുര്‍ക്കി സൈപ്രിയോട്ടുകളും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വംശീയ ആക്രമണങ്ങളെ തുടര്‍ന്ന് തുര്‍ക്കി സൈപ്രിയോട്ടുകള്‍ അവരുടെ സുരക്ഷയ്ക്കായി ഒരു ഭാഗത്തേക്ക് പിന്‍വലിയാന്‍ നിര്‍ബന്ധിതരാക്കിയ 1964 മുതല്‍ ദ്വീപ് വിഭജിക്കപ്പെട്ടിരിക്കുകയാണ്.

1974ല്‍ ഗ്രീക്ക് സൈപ്രിയോട്ടുകള്‍ പട്ടാള അട്ടിമറിയിലൂടെ സൈപ്രസിന്റെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ഗ്രീക്ക് സൈനിക ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ഈ പട്ടാള അട്ടിമറി ശ്രമം. തുടര്‍ന്ന് തുര്‍ക്കി സൈപ്രസിനെ ആക്രമിച്ച് സൈപ്രസ് ദ്വീപിന്റെ മൂന്നിലൊന്ന് ഭാഗം കീഴടക്കുകയും 1983ല്‍ തുര്‍ക്കി റിപ്പബ്ലിക് ഓഫ് നോര്‍ത്തേണ്‍ സൈപ്രസ് സ്ഥാപിക്കുകയും ചെയ്തു. ഈ സംഭവവും ഇതെത്തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യവും ഇന്നും തുടരുന്ന ഒരു വിവാദവിഷയമാണ്.

Tags:    

Similar News