28 കോടിയുടെ തിമിംഗല ഛര്‍ദില്‍ പോലിസിലേല്‍പ്പിച്ച് മത്സ്യത്തൊഴിലാളികള്‍

വിഴിഞ്ഞത്തു നിന്ന് 32 കിലോമീറ്റര്‍ അകലെ കടലില്‍ നിന്നാണ് കിട്ടിയത്. കടലിന് മുകളില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു ആംബര്‍ഗ്രിസ് കണ്ടെത്തിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

Update: 2022-07-23 00:56 GMT

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത് വിപണിയില്‍ 28 കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദില്‍. 28 കിലോഗ്രാമും 400 ഗ്രാമും തൂക്കം വരുന്ന ആംബര്‍ഗ്രിസാണ് ഇവര്‍ക്ക് ലഭിച്ചത്. വിഴിഞ്ഞത്തു നിന്ന് 32 കിലോമീറ്റര്‍ അകലെ കടലില്‍ നിന്നാണ് കിട്ടിയത്. കടലിന് മുകളില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു ആംബര്‍ഗ്രിസ് കണ്ടെത്തിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ലഭിച്ച ആംബര്‍ഗ്രിസ് മല്‍സ്യത്തൊഴിലാളികള്‍ വിഴിഞ്ഞ കോസ്റ്റല്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ചു. പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധനയ്ക്കായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് കൊണ്ടുപോയി. മല്‍സ്യത്തൊഴിലാളികള്‍ ഇത് കിട്ടിയ ഉടന്‍ പോലിസിന് വിവരമറിയിക്കുകയായിരുന്നു.

കടലില്‍ തിമിംഗലം സാന്നിധ്യം ഉണ്ടാകുമ്പോള്‍ കിട്ടുന്ന അതേ മണമാണ് ബോട്ടിലേറ്റിയപ്പോള്‍ തിമിംഗലഛര്‍ദ്ദിക്കും ഉണ്ടായിരുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

ഇതാദ്യമായാണ് തിമിംഗല ഛര്‍ദ്ദി കാണുന്നതെന്നും കണ്ടപ്പോള്‍ ഛര്‍ദ്ദി തന്നെയാണോ ഇതെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നുവെന്നും ലോറന്‍സ് പറഞ്ഞു. പിന്നീട് സംഭവം ബോട്ടിലേറ്റി കരയ്ക്ക് എത്തിക്കുകയും തിമിംഗലഛര്‍ദ്ദി തന്നെയെന്ന് ഉറപ്പാക്കിയ ശേഷം മല്‍സ്യത്തൊഴിലാളികള്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. മുപ്പത് വര്‍ഷത്തിലേറെയായി താന്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നുണ്ടെന്നും എന്നാല്‍ തിമിംഗലങ്ങളെ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും തിമിംഗല ചര്‍ദ്ദി കാണുന്നത് ഇതാദ്യമായാണെന്നും ലോറന്‍സ് പറയുന്നു.

Tags:    

Similar News