ജെഎന്‍യുവിൽ നിരോധനാജ്ഞ; ബാരിക്കേഡ് മറികടന്ന് വിദ്യാർഥികൾ മുന്നോട്ട്, സംഘർഷം

പ്രക്ഷോഭത്തിന് തടയിടാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും വിദ്യാർഥികൾ വിലക്കുകൾ ലംഘിച്ച് പ്രകടനം ആരംഭിക്കുകയായിരുന്നു. ജെഎൻയുവിൻറെ പ്രധാന ഗേറ്റിൽ പോലിസ് മാർച്ച് തടഞ്ഞതിനേത്തുടർന്ന് സർവകലാശാലാ പരിസരം സംഘർഷാവസ്ഥയിലാണ്.

Update: 2019-11-18 07:36 GMT

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി യൂനിയൻറെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചിൽ സംഘർഷം.മാർച്ചിന് മുന്നോടിയായി ക്യാംപസിന് പുറത്ത് ആയിരത്തിലധികം പോലിസ് അർദ്ധസേനാ വിഭാഗങ്ങളെ വിന്യസിച്ചിരുന്നു. പൊതു വിദ്യാഭ്യസത്തെ സംരക്ഷിക്കുക എന്ന ആവശ്യം ഉയര്‍ത്തിയാണ് ഇന്ന് വിദ്യാര്‍ഥികള്‍ പാര്‍ലമെൻറ് മാര്‍ച്ച് നടത്തുന്നത്.

ജെഎന്‍യുവില്‍ നിന്ന് പാര്‍ലമെന്റ് വരെ കാല്‍നടയായി പ്രതിഷേധസമരം നടത്താനാണ് വിദ്യാര്‍ഥികൾ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രക്ഷോഭത്തിന് തടയിടാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും വിദ്യാർഥികൾ വിലക്കുകൾ ലംഘിച്ച് പ്രകടനം ആരംഭിക്കുകയായിരുന്നു. ജെഎൻയുവിൻറെ പ്രധാന ഗേറ്റിൽ പോലിസ് മാർച്ച് തടഞ്ഞതിനേത്തുടർന്ന് സർവകലാശാലാ പരിസരം സംഘർഷാവസ്ഥയിലാണ്.

പാര്‍ലമെന്റില്‍ ഇന്ന് ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ച്. പോലിസ് ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയ വിദ്യാർഥികളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. സംഘർഷാവസ്ഥ ഉടലെടുത്തതിനെത്തുടർന്ന് കൂടുതൽ പോലിസിനെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് ഭാഗികമായി പിന്‍വലിച്ചിട്ടും ഒരുമാസത്തോളമായി വിദ്യാര്‍ഥികള്‍ യുനിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ നേരത്തെ അറിയിച്ചിരുന്നു. ഹോസ്റ്റല്‍ ഫീസില്‍ മുപ്പത് ഇരട്ടിയുടെ വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്. 

Tags: