അഞ്ചാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍

Update: 2019-10-18 19:30 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അഞ്ചാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മാസങ്ങളോളം വിവരം ആരോടും പറയാനാവാതെ ബുദ്ധിമുട്ടിയ പെണ്‍കുട്ടി സ്‌കൂളധികൃതരോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. പിതാവിനെതിരേ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അതേസമയം, പിതാവിന്റെ സുഹൃത്തുക്കളും കുട്ടിയെ പീഡിപ്പിച്ചതായി സൂചനയുണ്ട്. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിതാവിന്റെ സുഹൃത്തുക്കളെ പോലിസ് നിരീക്ഷിച്ചുവരികയാണ്. സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത മാതാവിനെയും ഇളയ കുട്ടിയെയും പിതാവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നു ബന്ധു പറഞ്ഞു. സ്‌കൂളിലെത്തുന്ന കുട്ടി ആരോടും ഒന്നും മിണ്ടാതെ മാറിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനവിവരങ്ങള്‍ പുറത്തറിഞ്ഞത്. അധ്യാപകര്‍ ശിശുക്ഷേമസമിതിയെ വിവരമറിയിക്കുകയും പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത് പോലിസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വൈകീട്ട് അഞ്ചോടെയാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.

    പിതാവും സുഹൃത്തുക്കളും വീട്ടില്‍ വന്ന് പതിവായി മദ്യപിക്കാറുണ്ടെന്നും ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി നെയ്യാറ്റിന്‍കര പോലിസ് സ്‌റ്റേഷനില്‍ നിരവധി തവണ വിവരമറിയിച്ചെങ്കിലും ഒന്നും ചെയ്തില്ലെന്നും അതിനുശേഷമാണ് കുട്ടിയെ ലൈംഗികമായും ഉപദ്രവിക്കാന്‍ തുടങ്ങിയതെന്നും ബന്ധു ആരോപിച്ചു.



Tags:    

Similar News