പട്ടികജാതിക്കാരായ പിതാവിനും മകനും പോലിസിന്റെ ക്രൂരമര്‍ദ്ദനം; മകന്റെ വൃഷ്ണങ്ങള്‍ ഞെരിച്ചുടയ്ക്കാന്‍ ശ്രമിച്ചെന്ന് പരാതി

തൃക്കണ്ണമംഗല്‍ സ്വദേശി ശശിയും മകന്‍ ശരത്തുമാണ് കൊട്ടാരക്കര പോലിസിന്റെ ക്രൂരതയ്ക്ക് ഇരകളായത്.

Update: 2021-04-10 01:17 GMT

കൊല്ലം: കൊട്ടാരക്കര പോലിസ് സ്‌റ്റേഷനില്‍ പട്ടിക ജാതിയില്‍പെട്ട അച്ഛനും മകനും ക്രൂരമര്‍ദ്ദനമേറ്റെന്ന് പരാതി. അച്ഛന്റെ ഇരു ചെകിടത്തും മാറി മാറി മര്‍ദിച്ച പോലിസുകാര്‍ മകന്റെ വൃഷണങ്ങള്‍ ഞെരിച്ചുടയ്ക്കാനും ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. അപകടത്തില്‍ പെട്ട വാഹനം പോലിസ് കസ്റ്റഡിയില്‍ നിന്ന് വിട്ടുകിട്ടാന്‍ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു മര്‍ദ്ദനമേറ്റത്.

തൃക്കണ്ണമംഗല്‍ സ്വദേശി ശശിയും മകന്‍ ശരത്തുമാണ് കൊട്ടാരക്കര പോലിസിന്റെ ക്രൂരതയ്ക്ക് ഇരകളായത്. അപകടത്തെ തുടര്‍ന്ന് പോലിസ് കസ്റ്റഡിയില്‍ എടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഇരുവരും പോലിസ് സ്‌റ്റേഷനിലെത്തിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വാഹനം വിട്ടുകൊടുക്കാന്‍ പൊലീസ് തയാറായില്ല. ശശിയെ മര്‍ദ്ദിക്കാനും ശ്രമിച്ചു. ശശിയെ മര്‍ദ്ദിക്കുന്നത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് മകനെയും ക്രൂരമായി മര്‍ദ്ദിച്ചത്. ശശിയുടെ ഇരു ചെകിടത്തും മാറി മാറി അടിച്ച പോലിസ്

ശരത്തിന്റെ വൃഷ്ണങ്ങള്‍ ഞെരിച്ചുടയ്ക്കാനും ശ്രമിച്ചു. മൂത്ര തടസ്സമടക്കം നേരിട്ടതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ് ശരത്. അനില്‍ എന്ന സിവില്‍ പോലിസ് ഓഫിസറുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് ശശിയും ശരതും പറഞ്ഞു.

പൊതുപ്രവര്‍ത്തകര്‍ എത്തിയാണ് ഇരുവരെയും മോചിപ്പിച്ചത്. എന്നാല്‍, മര്‍ദ്ദന ആരോപണം പോലിസ് നിഷേധിക്കുകയാണ്. മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദക്ഷിണ മേഖല ഐജിക്ക് പരാതി പരാതി നല്‍കി കാത്തിരിക്കുകയാണ് കുടുംബം.

Tags: