മുനവ്വര്‍ ഫാറൂഖി കേസ്: മുസ്‌ലിംകളെ ആസൂത്രിതമായി കുറ്റവാളികളാക്കുന്നതിന്റെ ഉദാഹരണം

'ക്രമസമാധാനം' പ്രശ്‌നം ചൂണ്ടിക്കാട്ടി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്ക് ജാമ്യം നിഷേധിച്ച് മാധ്യമപ്രവര്‍ത്തകരെയും ഹാസ്യനടന്മാരെയും ലക്ഷ്യമിടുന്ന ഹിന്ദുത്വ ജാഗ്രതാ സംഘങ്ങള്‍ക്ക് വിടുവേല ചെയ്യുന്ന പോലിസിന്റേയും ജുഡീഷ്യറിയും നടപടിയെ ശക്തമായി ചോദ്യം ചെയ്യുന്നതായും പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് (പിയുഡിആര്‍) പറഞ്ഞു.

Update: 2021-01-28 10:27 GMT

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന പരിപാടിയില്‍ ഹിന്ദു ദേവതകള്‍ക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ 'അശ്ലീല' പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടന നേതാവിന്റെ പരാതിയില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിനെ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചത് മുസ്‌ലിംകളെ ആസൂത്രിതമായി കുറ്റവാളികളാക്കുന്നതിനുള്ള ഒടുവിലത്തെ ഉദാഹരണമാണെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് (പിയുഡിആര്‍).

ചുമത്തിയ ആരോപണങ്ങള്‍ക്ക് തെളിവ് നിരത്താനോ കേസ് ഡയറി ഹാജരാക്കാനോ പോലിസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇദ്ദേഹത്തിനെതിരേ തെളിവുകളൊന്നുമില്ലെന്ന് പോലിസ് തന്നെ നേരത്തേ സമ്മതിക്കുകയും ചെയ്തതാണ്.

'ക്രമസമാധാനം' പ്രശ്‌നം ചൂണ്ടിക്കാട്ടി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്ക് ജാമ്യം നിഷേധിച്ച് മാധ്യമപ്രവര്‍ത്തകരെയും ഹാസ്യനടന്മാരെയും ലക്ഷ്യമിടുന്ന ഹിന്ദുത്വ ജാഗ്രതാ സംഘങ്ങള്‍ക്ക് വിടുവേല ചെയ്യുന്ന പോലിസിന്റേയും ജുഡീഷ്യറിയും നടപടിയെ ശക്തമായി ചോദ്യം ചെയ്യുന്നതായും സംഘടന പറഞ്ഞു.

ഫാറൂഖിയെയും അറസ്റ്റിലായ മറ്റുള്ളവരെയും ലക്ഷ്യമിട്ടുള്ള പീഡന നടപടികളെ അപലപിച്ച സംഘടന എല്ലാവര്‍ക്കും ഉടന്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രാദേശിക ഹിന്ദുത്വ നേതാവ് നല്‍കിയ വാക്കാലുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റെന്ന് പോലിസ് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഷോകളിലൊന്നിലെ കടുത്ത വിമര്‍ശനം വൈറലായതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ ഹാസ്യനടന്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ലക്ഷ്യമിട്ടുവരികയാണ്.

ഇന്‍ഡോറിലെ പരിപാടി തടസ്സപ്പെടുത്തിയ ഹിന്ദുത്വ ഗ്രൂപ്പ് ഫാറൂഖിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഫാറൂഖിയുടേയും സുഹൃത്തുക്കളുടേയും ജാമ്യാപേക്ഷ ഇന്നു മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു.

'ഈ കേസ് മൗലിക അവകാശങ്ങളോടുള്ള കടുത്ത അവഗണനയുടെയും ഈ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ജുഡീഷ്യറിയുടെ പരാജയത്തിന്റെയും പ്രതീകമാണ്', അതുവഴി ഹിന്ദു ദേശീയതയുടെ അജണ്ടയ്ക്ക് വിരുദ്ധമായ കാഴ്ചപ്പാടുകളെ ലക്ഷ്യമിടാനുള്ള ചില സംസ്ഥാനങ്ങളുടെ ദുഷിച്ച ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പിയുഡിആര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ജനങ്ങളെ രസിപ്പിക്കുന്നതിനായി സംസാരിക്കുന്ന ഒരു ഹാസ്യനടനെ അറസ്റ്റുചെയ്യുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഉറപ്പുനല്‍കുന്ന സംസാരിക്കാനും അഭിപ്രായ പ്രകടനം നടത്താനുമുള്ള മൗലികാവകാശത്തിന് നേരെയുള്ള ആക്രമണമാണെന്ന് സംഘടന പറഞ്ഞു.

മധ്യ പ്രദേശിന്റെ ചുവട് പിടിച്ച് ഇതര സംസ്ഥാനങ്ങളും ഫാറൂഖിയെ ലക്ഷ്യമിടുകയാണെന്ന് സംഘടന ആരോപിച്ചു.അത്തരം കേസുകളില്‍, അനിയന്ത്രിതമായി അറസ്റ്റുചെയ്യുകയും ജാമ്യം നിഷേധിക്കുകയും ചെയ്യുന്നത് പോലിസിന്റേയും ജുഡീഷ്യറിയുടേയും അതിരുകടക്കലാണ്. ക്രിമിനല്‍ പ്രോസിക്യൂഷന്റെ ദുരുപയോഗം ചെയ്ത് മുസ് ലിംകളെ ആസൂത്രിതമായി കുറ്റവാളികളാക്കി മാറ്റുകയാണ്.ഫാറൂഖി കേസ് ഇതിന്റെ മികച്ച ഉദാഹരണമാണ്.

ഫാറൂഖിക്കും മറ്റുള്ളവര്‍ക്കുമെതിരായ എല്ലാ ആരോപണങ്ങളും റദ്ദാക്കണമെന്നും എല്ലാ പൗരന്മാര്‍ക്കും ഉറപ്പുനല്‍കുന്ന സംസാരത്തിനും ആവിഷ്‌കാരത്തിനുമുള്ള അടിസ്ഥാന പരിരക്ഷകള്‍ ആവര്‍ത്തിക്കണമെന്നും പിയുഡിആര്‍ ജുഡീഷ്യറിയോട് അഭ്യര്‍ത്ഥിച്ചു.

മുനവര്‍ ഫാറൂഖിയുടേയും കൂട്ടാളികളുടേയും ജാമ്യാപേക്ഷയില്‍ മധ്യപ്രദേശ് ഹൈകോടതിയാണ് ഇന്നും ജാമ്യം നിഷേധിച്ചിട്ടുണ്ട്. മുനവര്‍ ഫാറൂഖി, നളിന്‍ യാദവ്, എഡ്‌വിന്‍ ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ് എന്നിവരാണ് ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകന്‍ ഏകലവ്യ സിങ് ഗൗറിന്റെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. പരിപാടിക്കിടെ കേന്ദ്രമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം. പ്രാദേശിക കോടതി ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Tags:    

Similar News