വയനാട്ടില്‍ ധാന്യങ്ങളും പച്ചക്കറികളും നശിപ്പിക്കുന്ന വിദേശ കീടം

തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ ചോളം കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ കീടത്തെ കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിരുന്നു.

Update: 2021-02-24 12:39 GMT

കല്‍പറ്റ: ആഗോളതലത്തില്‍ ചോളം, മക്ക ചോളം തുടങ്ങിയ ധാന്യവിളകളേയും പച്ചക്കറി വിളകളേയും സാരമായി ബാധിച്ച് വിളനാശം ഉണ്ടാക്കുന്ന ഫാള്‍ ആര്‍മി വേം (Fall Armyworm - Spodoptera frugiperda)എന്ന പട്ടാളപ്പുഴുവിന്റെ ഗണത്തില്‍പ്പെട്ട ശത്രു കീടത്തിന്റെ ആക്രമണം വയനാട് ജില്ലയില്‍ സ്ഥിരീകരിച്ചു.

ഉത്തര,ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍ ചോളത്തിന് ഭീഷണിയായി തീര്‍ന്ന ഈ ശത്രു കീടത്തെ 2018 ലാണ് കര്‍ണ്ണാടകയിലെ ചിക്കബല്ലാപ്പൂര്‍ എന്ന സ്ഥലത്ത് കണ്ടെത്തിയത്. ഇന്ന് രാജ്യത്തെ 20 ല്‍ പരം സംസ്ഥാനങ്ങളില്‍ ധാന്യവിളകള്‍ക്ക് ഭീഷണിയായി ഇവയെ കാണുന്നുണ്ട്. സംസ്ഥാനത്ത് തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ ചോളം കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ കീടത്തെ കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിരുന്നു.

2020 സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ സര്‍വേകളില്‍ 2 മുതല്‍ 4 മാസം പ്രായമുള്ള നേന്ത്രന്‍ വാഴകളെയും ഇവ ആക്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സംഭവമാണിത്.

ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബ്ലോക്കുകളില്‍ ചോളം, വാഴ എന്നീ വിളകളില്‍ ഇവയുടെ ആക്രമണം ഇപ്പോള്‍ കണ്ട് വരുന്നൂ. ചോളം വാഴ കര്‍ഷകര്‍ കൂമ്പിലയിലും പോളകളിലും പുഴുവിന്റെ വിസര്‍ജ്ജ്യവസ്തുക്കള്‍ നിറഞ്ഞ ദ്വാരങ്ങള്‍, ഇലകളില്‍ ഇതിന് മുന്‍പ് കാണാത്ത ആക്രമണ ലക്ഷണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥലത്തെ കൃഷി ഓഫീസറെ ബന്ധപ്പെടുകയോ അല്ലെങ്കില്‍ ഡോ. ഗവാസ് രാഗേഷ്, കണ്ണാറ വാഴ ഗവേഷണ. കേന്ദ്രം(9495756549), ടോം ചെറിയാന്‍, കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദം, എറണാകുളം(9447530961) എന്നിവരെ ബന്ധപ്പെടേണ്ടതാണ്. നിയന്ത്രണ മാര്‍ഗ്ഗമായി ജൈവകീടനാശിനികള്‍, മിത്ര കുമിളുകളും ഉപയോഗിക്കാവുന്നതാണെന്ന് ജില്ലാ കൃഷി ഓഫീസര്‍, അറിയിച്ചു.

Tags:    

Similar News