വായ്പാ തട്ടിപ്പില്‍ വ്യാജ ഐപിഎസ്സുകാരന്‍ വിപിന്‍ കാര്‍ത്തിക് അറസ്റ്റില്‍

തലശ്ശേരി തിരുവങ്ങാട്ട് കുനിയില്‍ മണല്‍വട്ടം വീട്ടില്‍ വിപിന്‍ കാര്‍ത്തിക് (29) അറസ്റ്റില്‍. ചിറ്റൂരില്‍ നിന്നാണ് വിപിന്‍ അറസ്റ്റിലായത്. പാലക്കാട് ചിറ്റൂര്‍ പോലിസ് പിടികൂടിയ പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലിസിന് കൈമാറി.

Update: 2019-11-07 04:47 GMT

തൃശൂര്‍: വ്യാജരേഖ ചമച്ച് വായ്പ തട്ടിപ്പു നടത്തിയ കേസില്‍ ഒളിവിലായിരുന്ന വ്യാജ ഐപിഎസ്സുകാരന്‍ തലശ്ശേരി തിരുവങ്ങാട്ട് കുനിയില്‍ മണല്‍വട്ടം വീട്ടില്‍ വിപിന്‍ കാര്‍ത്തിക് (29) അറസ്റ്റില്‍. ചിറ്റൂരില്‍ നിന്നാണ് വിപിന്‍ അറസ്റ്റിലായത്. പാലക്കാട് ചിറ്റൂര്‍ പോലിസ് പിടികൂടിയ പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലിസിന് കൈമാറി. ഗുരുവായൂര്‍ പോലിസ് വിപിനെ ചോദ്യം ചെയ്യുകയാണ്. വായ്പ തട്ടിപ്പുകേസില്‍ വിപിന്റെ അമ്മ ശ്യാമളയെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കാര്‍ത്തിക് ഐപിഎസ് ഉദ്യോഗസ്ഥനും ശ്യാമള അസിസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും ആണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

ശ്യാമളയും മകന്‍ വിപിന്‍ കാര്‍ത്തിക്കും ചേര്‍ന്നാണ് ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയത്. വ്യാജ ശമ്പളസര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍നിന്നായി ഇരുവരും ചേര്‍ന്ന് രണ്ട്‌കോടിയോളം രൂപ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഈ പണം ഉപയോഗിച്ച് 12 ഓളം ആഢംബരകാറുകള്‍ ഇവര്‍ വാങ്ങിക്കൂട്ടിയിരുന്നു.വായ്പയെടുത്ത് ആഡംബരക്കാറുകള്‍ വാങ്ങിയശേഷം ഇവ മറിച്ചുവില്‍ക്കുകയായിരുന്നു പതിവ്.തലശ്ശേരിയിലും കോഴിക്കോട്ടും വീടുകളുള്ള ഇവര്‍ക്ക് ഗുരുവായൂര്‍ താമരയൂരില്‍ ഫഌറ്റുമുണ്ട്. ഫഌറ്റിലെ വിലാസത്തിലുള്ള ആധാര്‍ നല്‍കിയാണ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നത്. ഗുരുവായൂരിലെ മിക്ക ബാങ്കുകളിലും അക്കൗണ്ടുള്ള ശ്യാമളയും വിപിനും ഒരു ബാങ്കില്‍നിന്ന് വായ്‌പെടുത്തതിന്റെ തിരിച്ചടവുകള്‍ പൂര്‍ത്തിയാക്കിയതായുള്ള രേഖകള്‍ വ്യാജമായി തയ്യാറാക്കിയാണ് അടുത്ത ബാങ്കില്‍ നല്‍കുക. അഞ്ചുലക്ഷം രൂപ മിനിമം ബാലന്‍സായി കാണിക്കുകയും ചെയ്യും.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഗുരുവായൂര്‍ ശാഖാ മാനേജരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ബാങ്ക് മാനേജരില്‍ നിന്ന് 95 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തിട്ടുണ്ട്. വിപിനു കാന്‍സറാണെന്നും ചികില്‍സയ്ക്കു പണം തികയുന്നില്ലെന്നും പറഞ്ഞാണു പല തവണയായി ഇതു കൈക്കലാക്കിയത്. ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലെ ഐപിഎസ് ഓഫിസറാണെന്നാണ് വിപിന്‍ പറഞ്ഞിരുന്നത്. ഒന്നരവര്‍ഷത്തിനിടെയാണ് തട്ടിപ്പുകള്‍ അത്രയും നടത്തിയിട്ടുള്ളത്

Tags:    

Similar News